11 March, 2016 11:01:38 PM


നായ്ക്കളില്‍ നിന്ന് കൊതുകിലൂടെ മനുഷ്യരിലെത്തുന്ന അപൂര്‍വ രോഗം കൊച്ചിയില്‍


കൊച്ചി: നായ്ക്കളില്‍നിന്ന് കൊതുകിലൂടെ പകരുന്ന അപൂര്‍വ രോഗം കൊച്ചിയില്‍ കണ്ടെത്തി. നായ്ക്കളില്‍ ലാര്‍വ രൂപത്തിലും പിന്നീട് കൊതുക് കടിയിലൂടെ മനുഷ്യരിലത്തെി വിരയായി രൂപം പ്രാപിക്കുന്ന ഡൈറോഫൈലേറിയ വിഭാഗത്തില്‍പെട്ട വിരയെ ഒരു ബാലികയിലാണ് കണ്ടത്തെിയതെന്ന് ശിശുരോഗ വിദഗ്ധന്‍ ഡോ. എം. നാരായണന്‍ അറിയിച്ചു.  ഡൈറോഫൈലേറിയാസിസ് എന്നും ഡോഗ് ഹാര്‍ട്ട് വേം എന്നുമാണ് വിരയെ അറിയപ്പെടുന്നത്.

ആഴ്ചകളായുള്ള നെഞ്ചുവേദനയുമായാണ് ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ പരിശോധിച്ചപ്പോള്‍ നെഞ്ചിലെ അസ്ഥികള്‍ക്കു മുകളില്‍ ചെറിയ മുഴ കണ്ടത്തെി. അള്‍ട്രാസൗണ്ട് പരിശോധനയില്‍ മുഴക്കുള്ളില്‍ ജീവനുള്ള വിരയുള്ളതായി ബോധ്യപ്പെട്ടു. തുടര്‍ന്ന്, മെഡിക്കല്‍ സെന്‍ററിലെ പീഡിയാട്രിക് സര്‍ജന്‍ ഡോ. പി.എസ്. ബിനുവിന്‍െറ നേതൃത്വത്തില്‍ മുഴ നീക്കംചെയ്തു.

പതോളജിസ്റ്റ് ഡോ. എലിസബത്ത് ജോര്‍ജ്, മൈക്രോ ബയോളജിസ്റ്റ് ഡോ. വിനോദ് ഫ്രാങ്ക്ളിന്‍ എന്നിവര്‍ ഇത് ഡൈറോഫൈലേറിയ വിഭാഗത്തില്‍പെട്ട വിരയാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളില്‍ ഏഴുമുതല്‍ 24 ശതമാനം വരെ നായ്ക്കളുടെ രക്തത്തില്‍ ഡൈറോഫൈലേറിയാസിസ് ലാര്‍വകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ കൊതുക് കടിക്കുമ്പോള്‍ രക്തത്തോടൊപ്പം ലാര്‍വയും കൊതുകില്‍ പ്രവേശിക്കുന്നു. അനോഫിലസ്, ക്യൂലക്സ്, ഈഡിസ് കൊതുകുകളെല്ലാം തന്നെ ഈ ലാര്‍വയുടെ വാഹകരാണത്രേ. കൊതുകുകളിലൂടെ മനുഷ്യശരീരത്തിലെത്തുന്ന ലാര്‍വ വിരകളായി വളരും.

മനുഷ്യരുടെ ശ്വാസകോശം, കണ്ണ്, ചര്‍മ്മം എന്നിവക്കുള്ളിലാണ് ഇത്തരം വിരകള്‍ കാണപ്പെടുന്നത്. ശിശുക്കളില്‍ ഇത് പൊതുവെ അപൂര്‍വമായാണ് കണ്ണുകളില്‍ കാണപ്പെടുന്നതെങ്കിലും വളര്‍ത്തുനായ്ക്കളുമായി അടുത്തിടപഴകുന്ന കുട്ടികളുടെ കാര്യത്തില്‍ ജാഗ്രത വേണം. കണ്ണില്‍ നിന്ന് വിരകളെ എളുപ്പത്തില്‍ നീക്കം ചെയ്യാനാകും. ശ്വാസകോശത്തില്‍ എത്തിച്ചേരുന്ന വിരകളെ കണ്ടത്തെുക എളുപ്പമല്ലെന്ന് മാത്രമല്ല, നെഞ്ചുഭാഗത്തെ എക്സ് റേ പലപ്പോഴും ശ്വാസകോശ അര്‍ബുദമാണെന്ന പ്രതീതിയും സൃഷ്ടിക്കാറുണ്ട്. മുഴ പൂര്‍ണമായും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ് ശരിയായ പ്രതിവിധി. കൊതുകുകളുടെ നിയന്ത്രണമാണ് രോഗ പ്രതിരോധത്തിന് അഭികാമ്യമെന്നും ഡോ. നാരായണന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K