25 January, 2019 07:07:49 PM


ഏറ്റുമാനൂരിലെ നിര്‍ദ്ദിഷ്ട ഫ്ലൈ ഓവര്‍: പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത്




ഏറ്റുമാനൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഫ്ലൈ ഓവറിനെതിരെ ഒരു വിഭാഗം വ്യാപാരികള്‍ രംഗത്ത്. നിര്‍ദ്ദിഷ്ട ഫ്ലൈ ഓവര്‍ പദ്ധതി ഉപേക്ഷിക്കണമെന്നും വ്യാപാരികളും നാട്ടുകാരുമായി ആലോചിച്ച് പുതിയ പദ്ധതിയ്ക്ക് രൂപം നല്‍കണമെന്നും ആവശ്യപ്പെട്ട് പൗരാവലിയുടെ പേരിലാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു വര്‍ഷം മുമ്പ് എം.സി.റോഡ് നവീകരണം പൂര്‍ത്തിയായപ്പോള്‍ കെട്ടിടങ്ങള്‍ പുതുക്കി പണിത വ്യാപാരികളും ഇവരില്‍ ഉള്‍പ്പെടുന്നു. ഫ്ലൈ ഓവറിന് സ്ഥലമേറ്റെടുക്കുന്നതിന്‍റെ ഭാഗമായി അടുത്ത മാസം അതിരുകല്ലുകള്‍ ഇടാനിരിക്കെയാണ് പ്രതിഷേധം. ഫ്ലൈ ഓവര്‍ വന്നാല്‍ തങ്ങളുടെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപാരികളുടെ വാദം.  

എം.സി.റോഡിന് മുകളിലൂടെ 1.30 കിലോമീറ്റര്‍ നീളത്തിളും 8.9 മീറ്റര്‍ വീതിയിലുമാണ് നിര്‍ദ്ദിഷ്ട ഫ്ലൈ ഓവര്‍. ഏറ്റുമാനൂര്‍ ശക്തിനഗറില്‍ വികെബി റോഡിനടുത്ത് നിന്ന് ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍റിനപ്പുറം യൂണിയന്‍ ബാങ്കിന് മുന്നില്‍ അവസാനിക്കും വിധമാണ് മേല്‍പ്പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2016 സെപ്തംബര്‍ 27ന് ഭരണാനുമതി ലഭിച്ച ഫ്ലൈ ഓവറിന് പദ്ധതിവിഹിതമായി ആദ്യം ഉള്‍കൊള്ളിച്ചത് 100.55 കോടി രൂപയായിരുന്നു. 2018 മെയ് 11ന് എസ്റ്റിമേറ്റ് തുക 97.16 കോടിയായി ചുരുക്കി കിഫ്ബിയുടെ അനുമതി ലഭിക്കുകയും നിര്‍മ്മാണ ചുമതല റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും ചെയ്തു. 

മേല്‍പ്പാലം നിര്‍മ്മാണത്തിനായി നിലവിലെ റോഡ് ഉള്‍പ്പെടെ ടൌണില്‍ എട്ട് ഏക്കറോളം സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇരുവശത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ 7 മീറ്റര്‍ വീതിയാണ് മേല്‍പ്പാലത്തില്‍ ഉണ്ടാവുക. പാലത്തിന്‍റെ നിര്‍മ്മാണത്തിന് 56 കോടിയും സ്ഥലം ഏറ്റെടുക്കുന്നതിന് 36.90 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്. പുതുതായി ഏറ്റെടുക്കാനുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറിയതായി റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് കേരളയുടെ മാനേജര്‍ അജ്മല്‍ ഷാ നേരത്തെ നഗരസഭയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അറിയിച്ചിരുന്നു. സ്ഥലമേറ്റെടുത്ത് തങ്ങള്‍ക്ക് കൈമാറിയാല്‍ 18 മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഡ്വ.കെ. സുരേഷ്കുറുപ്പ് എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച യോഗത്തില്‍ പങ്കെടുത്ത വ്യാപാരികള്‍ അന്ന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നില്ല. 

ഫ്ലൈ ഓവറിന്‍റെ തൂണുകള്‍ക്ക് ഇരുവശത്തുമായി ആറ് മീറ്റര്‍ വീതിയില്‍ എം.സി.റോഡ് പുനക്രമീകരിക്കുവാനായിരുന്നു പദ്ധതി. റോഡ് നിര്‍മ്മാണത്തിന് 7.10 കോടിയും പാലം നിര്‍മ്മാണത്തിന് 43.79 കോടി രൂപയും ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് 2.46 കോടിയുമാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. നിലവില്‍ 15 മീറ്ററാണ് എം.സി.റോഡിന് ഉള്ളതെങ്കിലും നഗരത്തിലെത്തുമ്പോള്‍ പലയിടത്തും ആവശ്യത്തിന് വീതി ഇല്ലാത്തത് നല്ല ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇതിനിടെ എം.സി.റോഡിന് വീതി കൂട്ടിയ പല ഭാഗത്തും വ്യാപകമായ രീതിയില്‍ കയ്യേറ്റം നടന്നത് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഫ്ലൈ ഓവറിന് തുക ബജറ്റില്‍ വകയിരുത്തിയതിന് പിന്നാലെ വ്യാപാരിവ്യവസായി ഏകോപനസമിതി ഒരു പ്ലാനുമായി രംഗത്തെത്തിയിരുന്നു. എം.സി.റോഡിനേയും പാലാ റോഡിനെയും മറ്റും ബന്ധിപ്പിച്ചുകൊണ്ടായിരുന്നു ഈ പ്ലാന്‍. അത് മുഖവിലയ്ക്കെടുക്കാതെ എം.സി.റോഡിന് മുകളിലൂടെ മാത്രം മേല്‍പ്പാലം പണിയുന്നതിനോടുള്ള എതിര്‍പ്പും ഇപ്പോഴത്തെ പ്രതിഷേധത്തിന് കാരണമാണ്. അതേസമയം പേരൂര്‍കവലയിലും മണര്‍കാട് - ഏറ്റുാമനൂര്‍ ബൈപാസ് കടന്നുപോകുന്ന പാറകണ്ടം ഭാഗത്തും പാലാ റോഡിനു കുറുകെ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K