14 March, 2016 03:20:40 PM


ഏപ്രില്‍ മുതല്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറയും



മലപ്പുറം: ജനങ്ങളുടെ ജീവനുംസ്വത്തിനും സംരക്ഷണമേകുന്നവിധത്തില്‍ ഔഷധമേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍. ഇതോടെ ജീവന്‍രക്ഷാ ഔഷധങ്ങളായ ഒട്ടുമിക്കതിന്റെയും വില കുറയും. 

വില പുതുക്കുന്ന ഉത്തരവ് ദേശീയ ഔഷധവില നിയന്ത്രണ സമിതിയാണ് പുറത്തിറക്കിയത്. രോഗികളുടെ ആരോഗ്യത്തിന് ഹാനികരമെന്നു കണ്ടെത്തിയ 343 മരുന്ന്‌സംയുക്തങ്ങള്‍ നിരോധിക്കുകയുംചെയ്തു.

വിരശല്യത്തിനുള്ള അല്‍ബന്റാസോള്‍, രക്തസമ്മര്‍ദത്തിനുള്ള അംലോഡിപ്പിന്‍, അണുബാധയ്ക്കുള്ള അമോക്‌സിലിന്‍, കൊളസ്‌ട്രോളിനുള്ള അറ്റോര്‍വ സ്റ്റാറ്റിന്‍, ഹൃദയരോഗത്തിനുള്ള ക്ലോപ്പി ഡോഗ്രല്‍, പ്രമേഹത്തിനുള്ള ഇന്‍സുലിന്‍, വേദനസംഹാരിയായ കിറ്റമിന്‍, ശ്വാസംമുട്ടലിനുള്ള സാല്‍ബുട്ടാമോള്‍, മുണ്ടിനീരിനുള്ള കുത്തിവെപ്പ്, വൃക്കരോഗത്തിനുള്ള ആന്റി -ഡി ഇമ്മ്യൂണോഗ്ലോബിന്‍, ബി.സി.ജി. വാക്‌സിന്‍, ഡി.പി.ടി. വാക്‌സിന്‍, ഡിഫ്ത്തീരിയയ്‌ക്കെതിരെയുള്ള കുത്തിവെപ്പ്, ടെറ്റനസ് ടോക്‌സൈഡ് കുത്തിവെപ്പ്, ഹെപ്പറ്റൈറ്റിസ് ബി കുത്തിവെപ്പ് എന്നിവ.വില നിയന്ത്രണത്തിലായതോടെ ലഭ്യതകുറഞ്ഞ വൃക്കരോഗകുത്തിവെപ്പ് മരുന്നായ ആന്റി -ഡി ഇമ്മ്യൂണോഗ്ലോബിന് 2439.89 രൂപയായിരുന്നത് 2373.76 ആയാണ് കുറയുന്നത്.

കുട്ടികള്‍ക്ക് വയറിളക്കത്തിനും ഛര്‍ദ്ദിക്കും വ്യാപകമായി കൊടുക്കുന്ന ഡൈസൈക്ലോമൈന്‍, പാരസെറ്റാമോള്‍, ഡോംപെരിഡോണ്‍ എന്നിവചേര്‍ന്ന സംയുക്തമാണ് നിരോധിക്കപ്പെട്ടവയില്‍ ഒന്ന്. നീരിളക്കത്തോടെയുള്ള പനിക്ക് ശുപാര്‍ശചെയ്യപ്പെടുന്ന ഡൈക്ലോഫെനക്, ട്രമഡോള്‍, പരാസെറ്റമോള്‍ എന്നിവചേര്‍ന്ന സംയുക്തവും നിരോധിക്കപ്പെട്ടിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K