05 February, 2019 02:35:11 PM


ഉണ്ടാക്കുന്ന പണം മുകളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല; ചിറ്റിലപ്പിള്ളിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി



കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വണ്ടര്‍ലാ അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ വെച്ച്‌ വീണു പരിക്കേറ്റ വിജേഷ് എന്ന യുവാവിന് മതിയായ നഷ്ട പരിഹാരം നല്‍കാത്ത സംഭവത്തില്‍ ചിറ്റിലപ്പിള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നാണ് കോടതി പറഞ്ഞു. എത്ര പണമുണ്ടാക്കിയാലും അതില്‍ നിന്ന് തരിപോലും മുകളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ല അത് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. സ്വന്തം കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിജേഷിന്‍റെ സ്ഥിതി ചിറ്റിലപ്പള്ളിയെ പോലെ ഒരാള്‍ക്ക് മനസിലാക്കാന്‍ കഴിയില്ലേയെന്നും അത് ഞെട്ടലുണ്ടാക്കുന്നുവെന്നും വിജേഷിന് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കുന്നില്ലെങ്കില്‍ ചിറ്റിലപ്പള്ളി കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി അറിയിച്ചു ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്കാണോ എന്നും ചിറ്റിലപ്പിള്ളിയോട് കോടതി ചോദിച്ചു. 


2002ലായിരുന്നു വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വര്‍ഷങ്ങളായി കിടപ്പിലാണ്. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ഒരു ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നല്‍കാമെന്നുമാണ് ചിറ്റിലപ്പളളി കോടതിയെ അറിയിച്ചിരുന്നത്. ഇതിനെയാണ് കോടതി വിമര്‍ശിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K