03 March, 2019 10:00:13 AM


പ്രളയകാലത്തെ വാടകയും സേവന നികുതിയും അടച്ചില്ല; വ്യാപാരികള്‍ക്ക് ജപ്തി നോട്ടീസ്



പത്തനംതിട്ട: പ്രളയകാലത്തെ വാടകയും സേവന നികുതിയും അടക്കാത്തതിനെ തുടർന്ന് വ്യാപാരികൾക്ക് പഞ്ചായത്തിന്‍റെ ജപ്തി നോട്ടീസ്. റാന്നി പഴവങ്ങാടി പഞ്ചായത്താണ് 50ലധികം വ്യാപാരികൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രളയ ബാധിതർക്ക് നേരെ ജപ്തി നടപടികളുണ്ടാകില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് തദ്ദേശ ഭരണ സ്ഥാപനം തന്നെ നോട്ടീസ് അയച്ചിരിക്കുന്നത്.


പ്രളയത്തെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടിച്ചിടേണ്ടി വന്ന മാസങ്ങളിലെ വാടക കുടിശ്ശികയും, സേവന നികുതിയും അടയ്ക്കണമെന്ന് കാണിച്ചാണ് നോട്ടീസ്. 5000 മുതൽ 50000 വരെ കുടിശ്ശികയുള്ളവരാണ് ഇക്കൂട്ടത്തിലുള്ളത്. നേരത്തെ ജപ്തി നടപടികൾ ഉണ്ടാവില്ലെന്ന് പഞ്ചായത്ത് വ്യക്തമാക്കിയിരുന്നതാണ്. ഏഴു ദിവസത്തിനകം പണം അടച്ചില്ലെങ്കിൽ ജപ്തിയിലേക്ക് കടക്കുമെന്നാണ് ഇപ്പോൾ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ ഇറക്കിയ നോട്ടീസിൽ പറയുന്നത്. പഞ്ചായത്തിനെ സമീപിച്ചപ്പോൾ സർക്കാർ ഉത്തരവിറക്കാത്തതിനാൽ കുടിശ്ശിക അടക്കമെന്നായിരുന്നു വിശദീകരണം.


പ്രളയക്കെടുതിയിൽ തകർന്ന വ്യാപാരമേഖല തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ജപ്തിയുമായി നീങ്ങുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. പ്രളയത്തിൽ സാധനങ്ങൾ നശിച്ച കടകാർക്ക് ഇൻഷൂറൻസ് തുക നൽകാൻ ഇനിയും ചില കമ്പനികൾ തയ്യാറാകുന്നില്ലെന്നും വ്യാപാരികൾ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിന് പല തവണ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. പ്രളയത്തെ തുടർന്ന് അടച്ച് പൂട്ടിയ 40 ഓളം വ്യാപാര സ്ഥാപനങ്ങൾ റാന്നിയിൽ ഇനിയും തുറന്നിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K