12 March, 2019 11:39:21 AM


നടുറോഡിൽ പെൺകുട്ടിയുടെ ശരീരത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി; യുവാവ് അറസ്റ്റില്‍




തിരുവല്ല: ചിലങ്ക ജങ്ഷനിൽ യുവാവ് പെൺകുട്ടിയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. അയിരൂർ സ്വദേശിനിയായ 18 കാരിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കടപ്ര കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ (18) പോലീസ് അറസ്റ്റ് ചെയ്തു.


രാവിലെ പഠിക്കാനായി പോകുന്ന വഴിയേ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ അജിന്‍ തടഞ്ഞുനിര്‍ത്തുകയും ഇരുവരും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തുവത്രേ. തുടര്‍ന്ന് ബൈക്കില്‍ രണ്ട് കുപ്പികളിലായി കരുതിയരുന്ന പെട്രോള്‍ അജിന്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഓടി രക്ഷപെട്ട അജിനെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.


ചിലങ്ക ജം​ഗ്ഷനിൽ കാത്തു നിന്ന യുവാവ് പെൺകുട്ടി ക്ലാസിലേക്ക് വരുന്ന വഴി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു. തീപടര്‍ന്ന് പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെൺകുട്ടിയുടെ മുഖവും മുടിയും ഭാ​ഗികമായി കത്തിയമർന്ന നിലയിലാണ്. ഇതിനു പിന്നാലെയാണ് അജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബൈക്കിലാണ് ജംഗ്ഷനില്‍ എത്തിയതെന്നും കയ്യില്‍ രണ്ട് കുപ്പി പെട്രോള്‍ കരുതിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.


പന്ത്രണ്ടാം ക്ലസുമുതൽ ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിന്നോട് റാന്നി അയിരൂർ സ്വദേശിനിയായ പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. ഒടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഇയാൾ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയോട് പക വീട്ടാൻ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് ആക്രമണം.


ഇങ്ങനെയൊരു യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K