16 March, 2019 10:54:39 AM


'മൊഴി മാറ്റാൻ ഭീഷണി'; ബിഷപ്പിനെതിരായ ബലാത്സംഗ കേസിലെ സാക്ഷിയായ കന്യാസ്ത്രീ



കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദമുണ്ടെന്ന വെളിപ്പെടുത്തലുമായി സാക്ഷിയായ കന്യാസ്ത്രീ. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായി മൊഴികൊടുത്തതിന്‍റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നും ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു. മൊഴിമാറ്റാൻ പ്രൊവിൻഷ്യാളും മദർ ജനറാളും നിർബന്ധിച്ചു. വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്. വീണ്ടും സ്ഥലം മാറ്റിയത് സമ്മർദ്ദത്തിന്‍റെ ഭാഗമായിട്ടാണെന്നും സിസ്റ്റർ ലിസി വടക്കേയിൽ ഒരു ചാനലിനോട് പറഞ്ഞു. 


മഠം വിട്ട് പോകാന്‍ നിർബന്ധിക്കുന്നുണ്ട്. മഠത്തിനുള്ളിൽ താന്‍ നേരിടുന്നത് തടങ്കൽ ജീവിതമാണ്. ഭക്ഷണവും മരുന്നും നൽകുന്നില്ല. മരുന്നിന് പണം ചോദിച്ചപ്പോൾ മഠം അധികൃതർ തട്ടിക്കയറി. മഠത്തിലെ കന്യാസ്ത്രീകളെ മുഴുവൻ മാറ്റി തന്നെ ഒറ്റപ്പെടുത്തിയെന്നും സിസ്റ്റര്‍ വ്യക്തമാക്കി. ''ഇവരെന്നെ പീഡിപ്പിക്കുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്. തലയില്‍ തേക്കാന്‍ അല്‍പ്പം എണ്ണ പോലും നല്‍കുന്നില്ല. എണ്ണ തരാമോ എന്ന് ചോദിച്ചപ്പോള്‍ മിണ്ടിപ്പോകരുത് സിസ്റ്ററിന് ഇവിടെ എണ്ണയില്ലെന്ന് പറഞ്ഞു. എനിക്കറിയാം ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ മൊഴി കൊടുത്തതിന് ശേഷമാണ് ഇങ്ങനെ. പെറ്റ തള്ളയോടോ സഹോദരങ്ങളോടോ മിണ്ടാന്‍ പോലും അവസരം നല്‍കുന്നില്ല'' - സിസ്റ്റര്‍ ലൂസി പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K