16 April, 2019 03:11:10 PM


മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: തടയുന്നത് ആരെന്ന് സുപ്രീം കോടതി; കേന്ദ്ര സർക്കാരിന് നോട്ടീസ്




ദില്ലി: മുസ്ലീം പള്ളികളിൽ സ്ത്രീകളെ കയറ്റുന്നതിന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നല്‍കി. മക്കയിൽ എന്താണ് സാഹചര്യമെന്നും കോടതി തിരക്കി. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി. കേന്ദ്ര സർക്കാർ, വക്കഫ് ബോർഡുകൾ, മുസ്ലിം വ്യക്തി നിയമ ബോർഡ് തുടങ്ങിയ എതിര്‍കക്ഷികൾക്കാണ് നോട്ടീസ്. ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങൾക്കെതിരെ ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉപയോഗിക്കാൻ കഴിയുമോ എന്നു കോടതി ചോദിച്ചു.


ശബരിമല സ്ത്രീ പ്രവേശന വിധി ചൂണ്ടിക്കാട്ടി മുസ്ലിം പള്ളികളിൽ പ്രാര്‍ത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഈ ആവശ്യവുമായി കോടതിയിലെത്തിയത്. ജസ്റ്റിസ് എസ് എ ബോബ്ടെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പള്ളികളിലെ ആരാധനയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹര്‍ജിയിൽ വിശദമാക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K