03 June, 2019 09:42:16 PM


പാലാരിവട്ടം മേൽപാലം: ആർഡിഎസിന്‍റെ എംഡിയടക്കം അഞ്ച് പേര്‍ പ്രതികള്‍; എഫ്ഐആര്‍ കോടതിയിലേക്ക്



കൊച്ചി: പാലാരിവട്ടം മേൽപാലം നിര്‍മാണത്തിലെ ക്രമക്കേടിൽ കരാര്‍ കമ്പനിയായ ആർഡിഎസിന്‍റെ എംഡിയടക്കം ആകെ അഞ്ച് പേരെ പ്രതികളാക്കി വിജിലന്‍സ് എഫ്ഐആര്‍ നാളെ കോടതിയില്‍ സമർപ്പിക്കും. റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്കോ എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയാണ് പ്രതിസ്ഥാനത്ത്. ക്രമക്കേടു നടന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചത്.


പാലാരിവട്ടം പാലം 2016 ഒക്ടോബറിൽ ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയിൽ തന്നെ പാലത്തിന്റെ ഉപരിതലത്തിൽ ഒട്ടേറെ കുഴികൾ രൂപപ്പെട്ടു. തുടർന്നു ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയിൽ പാലത്തിൽ വിള്ളലുകൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് ചെന്നൈ ഐഐടിയും പഠനം നടത്തിയത്. ഐഐടിയിൽ നിന്നെത്തിയ സംഘം റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണു സർക്കാർ നിർദേശപ്രകാരം വിജിലൻസ് പരിശോധന നടത്തുകയും വിദഗ്ധാഭിപ്രായം തേടുകയും ചെയ്തത്.


നിർമാണ സാമഗ്രികളുടെ സാംപിൾ പരിശോധനയിൽ,‌ സാമഗ്രികളുടെ നിലവാരം മോശമാണെന്നു കണ്ടെത്തി. ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയിൽ കൂടുതൽ ഗർഡറുകൾക്കു താഴേക്കു വലിച്ചിൽ, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാർ, ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിക്കാതെയുളള നിർമാണം എന്നിവയാണു ഐഐടി പഠനത്തിൽ പാലത്തിന്‍റെ തകർച്ചയ്ക്കു കാരണമായി കണ്ടെത്തിയത്. ഐഐടി നിർദേശിച്ചിരിക്കുന്ന അറ്റകുറ്റപ്പണിക്കായാണ് ഇപ്പോൾ പാലം അടച്ചിട്ടിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ അനിൽ കാന്ത്, ഐജി എച്ച്. വെങ്കിടേഷ് എന്നിവർ കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കേസിന്‍റെ പുരോഗതി ചർച്ച ചെയ്തിരുന്നു.


രൂപരേഖയിലെ പിഴവ് കിറ്റ്കോയും ആർബിഡിസികെയും കണ്ടെത്തിയില്ലെന്നതു വലിയ വീഴ്ചയാണെന്നു മന്ത്രി ജി. സുധാകരൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതികപ്പിഴവാണു പാലത്തിന്‍റെ ഉപരിതലത്തിൽ ടാറിങ് ഇളകിപ്പോകാനും തൂണുകളിൽ വിള്ളലുണ്ടാക്കാനും ഇടയാക്കിയതെന്നാണ് ഐഐടി റിപ്പോർട്ടിൽ പറയുന്നത്. മുൻ റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണു വിജിലൻസ് പ്രാഥമിക റിപ്പോർട്ട്. ഡെക്ക് കണ്ടിന്യുറ്റി രീതിയിൽ പാലം നിർമിക്കാനുളള സാങ്കേതിക അറിവു കരാറെടുത്ത കമ്പനിക്ക് ഇല്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K