06 June, 2019 05:10:50 PM


ചികിത്സ കിട്ടാതെ മരിച്ചയാളുടെ മകള്‍ പിആര്‍ഓയെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്; കാരിത്താസ് ആശുപത്രി അടിച്ചു തകര്‍ത്തു



കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പി ആര്‍ ഓയെ രോഗിയുടെ മകള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചികിത്സാ പിഴവുണ്ടായെന്ന പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് മരിച്ച ജേക്കബ് തോമസിന്‍റെ മകള്‍ റിനി പി ആര്‍ ഒയെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കോട്ടയത്തെ സ്വകാര്യ ആശുപത്രികള്‍ അടക്കം മൂന്ന് മണിക്കൂറോളം രോഗിയുമായി കയറിയിറങ്ങിയിട്ടും പിതാവിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍  രൂക്ഷമായി പ്രതികരിച്ച ശേഷമായിരുന്നു റിനി പിആര്‍ഒയെ മര്‍ദ്ദിച്ചത്. 


ഗുരുതരമായ ശ്വാസതടസത്തെയും പനിയെയും തുടർന്നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചക്ക് രണ്ട് പത്തിനാണ് ജേക്കബ് തോമസിനെ മെഡിക്കൽ കോളേജിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ വെന്റിലേറ്റർ ഒഴിവില്ലെന്ന് പിആർഒ അറിയിച്ചെന്നായിരുന്നു മകള്‍ പ്രതികരിച്ചത്. സ്വകാര്യ ആശുപത്രികളായ കാരിത്താസിലും മാതായിലും എത്തിയിട്ടും ഒരു ഡോക്ടർ പോലും തിരിഞ്ഞ് നോക്കിയില്ലെന്ന് മകൾ റിനി ആരോപിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗി ആബുലൻസിലുള്ള കാര്യം മെഡിക്കൽ കോളേജിലെ പി ആർ ഒ ഡോക്ടർമാരെ അറിയിക്കാത്തത് വീഴ്ചയാണെന്ന് ആശുപത്രി സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡോക്ടർമാർ പുറത്തിറങ്ങി പരിശോധിക്കാത്തത് അവർക്ക് കൃത്യമായി വിവരം കിട്ട ത്തതിനാലാണെന്നായിരുന്നു സൂപ്രണ്ടിന്‍റെ വിശദീകരണം.


സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കാരിത്താസ് ആശുപത്രി അടിച്ച് തകർത്തു. അതേസമയം ന്യുമോണിയ ഗുരുതരമായി ഹ്യദയസ്തംഭനമുണ്ടായതാണ് രോഗിയുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്കും ചികിത്സാ പിഴവിനും കേസെടുത്തിരുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്‍റണി ഡൊമിനിക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകി. സംഭവത്തില്‍ കേസെടുത്ത കമ്മീഷന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയോടും അന്വേഷണം നടത്തി മൂന്നാഴ്‌ചക്കകം റിപ്പോർട്ട് നൽകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K