16 June, 2019 05:38:56 PM


ബാലവേല: ബിസ്‌കറ്റ് കമ്പനിയായ പാര്‍ലെ - ജിയുടെ പ്ലാന്‍റില്‍ നിന്നും 26 കുട്ടികളെ റെയ്ഡില്‍ രക്ഷപെടുത്തി




ഛത്തീസ്ഗഢ്: രാജ്യത്തെ പ്രശസ്ത ബിസ്‌കറ്റ് കമ്പനിയായ പാര്‍ലെ-ജിയുടെ പ്ലാന്‍റില്‍ ബാലവേല. ബാലവേലയ്‌ക്കെതിരെ സര്‍ക്കാര്‍ രൂപീകരിച്ച ദൗത്യ സേന ഛത്തീസ്ഗഢിലെ റായ്പൂരിലുള്ള പ്ലാന്‍റില്‍ നിന്നും 26 കുട്ടികളെ രക്ഷപെടുത്തി. അമാസിവ്‌നി മേഖലയിലെ പ്ലാന്‍റില്‍ കുട്ടികളെ ജോലിക്ക് നിര്‍ത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലൂടെയാണ് കുട്ടികളെ രക്ഷിക്കാനായത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന റെയ്ഡില്‍ 26 കുട്ടികളെ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.

കുട്ടികളെയെല്ലാം ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പാര്‍ലെ- ജി ഉടമയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. ചൈല്‍ഡ് ഡവലപ്‌മെന്‍റ് വകുപ്പിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 13 നും 17 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് പ്ലാന്‍റില്‍ നിന്നും രക്ഷിച്ചത്. സംസ്ഥാനത്ത് ബാലവേലയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്.

ബാലവേലയ്‌ക്കെതിരായ ലോകദിനാചരണം നടന്ന ജൂണ്‍ 12 മുതലാണ് റെയ്ഡുകള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. ഇതില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ 51 കുട്ടികളെ രക്ഷിക്കാനായി. ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികളില്‍ പലരും. ഇവര്‍ക്ക് പ്രതിമാസം 5000 മുതല്‍ 7000 വരെയാണ് ശമ്പളം. രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെയാണ് കുട്ടികളെ പണിയെടുപ്പിക്കുന്നത്.

അതേസമയം പാര്‍ലെ-ജിയ്ക്ക് എതിരെ കേസില്‍ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കേണ്ടതുണ്ടെന്നു ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന എന്‍.ജി.ഒയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ സന്ദീപ് റാവു ആവശ്യപ്പെട്ടു. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവരാണ് പാര്‍ലെ-ജിയുടെ ബാലവേല പുറത്തുകൊണ്ടുവരാന്‍ പോലീസിനു വിവരങ്ങള്‍ നല്‍കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K