18 June, 2019 10:47:06 AM


നടൻ വിനായകനെ അറസ്റ്റ് ചെയ്തേക്കും; നടപടി അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ



കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നു.  യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാൽ അറയ്ക്കുന്ന രീതിയിൽ നടൻ തന്നോട് സംസാരിച്ചെന്നു യുവതിയുടെ മൊഴി.  വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോർഡ് പൊലീസിന് മുന്നിൽ യുവതി ഹാജരാക്കിയിരുന്നു. 


ഒരു പരിപാടിക്ക് ക്ഷണിക്കാൻ വേണ്ടി വിളിച്ചുപ്പോൾ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ആയിരുന്നു ദളിത് ആക്ടിവിസ്റ്റ് പരാതിപ്പെട്ടത്. കൽപ്പറ്റ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകനെതിരായ ജാതീയാധിക്ഷേപങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നപ്പോഴുള്ള പ്രതികരണമായാണ് ദളിത് ആക്ടിവിസ്റ്റ് ഫേസ്ബുക്കിൽ സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്. 


ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആർഎസ്എസ്സിന്‍റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഒരു അഭിമുഖത്തിൽ വിനായകൻ പറഞ്ഞതിന് പിന്നാലെ രൂക്ഷമായ ജാതീയ അധിക്ഷേപമാണ് വിനായകന്‍ നേരിട്ടത്. ഇതിന് വിനായകന്‍ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ദളിത് ആക്ടിവിസ്റ്റ് തനിക്ക് വിനായകനില്‍ നിന്ന് നേരിട്ട അനുഭവം വ്യക്തമാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K