18 June, 2019 05:44:48 PM


കാണാനില്ലെന്ന് പരസ്യം! നാട്ടില്‍ കറങ്ങി നടക്കുന്ന പീഡനക്കേസ് പ്രതിയെ പൊലീസ് പിടികൂടുന്നില്ലെന്ന്



മലപ്പുറം: ബലാത്സംഗകേസിലെ പ്രതി നാട്ടിലൂടെ വിലസിയിട്ടും പിടികൂടാന്‍ പോലീസ് തയ്യാറാവുന്നില്ലെന്ന് പരാതി. പ്രതിയ്ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് പരാതി. തിരൂര്‍ സ്വദേശിനി മധ്യവയസ്ക്കയായ വീട്ടമ്മയും ഭര്‍ത്താവുമാണ് പരാതിക്കാര്‍. കഴിഞ്ഞ  ഫെബ്രുവരി പത്താം തീയതി പുലര്‍ച്ചെയാണ്  ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന തക്കം നോക്കി യുവാവ് വീട്ടില്‍ കയറി മധ്യവയസ്കയെ പീഡിപ്പിച്ചത്.


വീട്ടമ്മയും ഭര്‍ത്താവും മാത്രമാണ് വീട്ടില്‍ ഉള്ളത്. ദിവസവും പത്രം വാങ്ങാനായി ഭര്‍ത്താവ് പുറത്തേക്ക് പോകും. ഈ സമയം മനസിലാക്കിയാണ് പ്രതി തിരൂര്‍ സൗത്ത് അന്നാര സ്വദേശി അര്‍ജ്ജുൻ ശങ്കര്‍ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ചത്. സംഭവത്തില്‍ വീട്ടമ്മ തിരൂര്‍ പൊലീസിന് പരാതി നല്‍കി. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെയും പിടികൂടിയിട്ടില്ല. അര്‍ജ്ജുൻ ശങ്കര്‍ നാട്ടില്‍ നിന്ന് മുങ്ങിയെങ്കിലും പലപ്പോഴായി നാട്ടിലെത്തുന്നുണ്ട്.


പലവണ അര്‍ജ്ജുന്‍ നാട്ടില്‍ വന്ന് പോയതായി നാട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ഇക്കാര്യം പൊലീസിലറിയിച്ചിട്ടും നടപടിയുണ്ടായില്ല. നിരവധി തവണ പൊലസില്‍ സ്റ്റേഷന്‍ കയറി ഇറങ്ങി. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പൊലീസ് തയ്യാറായില്ല. അര്‍ജുനെ രക്ഷിക്കാനായി ആരോ ശ്രമിക്കുന്നുണ്ട്. പൊലീസിന് മേല്‍ സമ്മര്‍ദ്ദമുള്ളതുകൊണ്ടാണ് പ്രതിയെ പിടികൂടാത്തതെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. 


കേസ് അന്വേഷണം ആദ്യഘട്ടത്തില്‍ തന്നെ ഇഴയുന്നുവെന്ന് മനസിലാക്കിയതോടെയാണ് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും നിവേദനം നല്‍കിയത്. പരാതി ലഭിച്ച പിന്നാലെ ആരോഗ്യമന്ത്രി പരാതിക്കാരിയെ നേരിട്ട് വിളിച്ച് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പറഞ്ഞിരുന്നു. 60 വയസുള്ള സ്ത്രീയായതിനാല്‍ മന്ത്രി ഇടപെട്ട് സാമൂഹ്യസുരക്ഷ വകുപ്പിന് കീഴില്‍ നിന്നുള്ള നിര്‍ഭയയില്‍ നിന്ന് പ്രത്യേക കൗണ്‍സിലിംഗും നല്‍കിയിരുന്നു. അന്വേഷണം ശക്തിപ്പെടുത്തണമെന്ന് മന്ത്രി നേരിട്ട് നിര്‍ദ്ദേശിച്ചു. എന്നിട്ടും പൊലീസ് പ്രതിയെ പിടികൂടാന്‍ ഉത്സാഹം കാണിച്ചില്ലെന്നും അവര്‍ ആരോപിച്ചു.


എന്നാല്‍ പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. കുറ്റവാളിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പലയിടത്തായി ഒളിവില്‍ താമസിക്കുകയാണ് പ്രതി. ഇപ്പോള്‍ ചാവക്കാട് ഉണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഉടനെ അര്‍ജ്ജുനെ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് പറയുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K