17 July, 2019 10:11:13 AM


കോട്ടയം മെഡി.കോളേജ് വളപ്പിലെ കൊലപാതകം: പീഡനശ്രമത്തിലുള്ള തർക്കത്തെ തുടർന്നെന്ന് പ്രതി സത്യൻ

 


കോട്ടയം: മെഡിക്കല്‍ കോളജ്‌ ആശുപത്രി വളപ്പില്‍ ലോട്ടറി വില്‍പ്പനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ മുമ്പ്‌ ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്‌റ്റില്‍. തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പില്‍ പൊന്നമ്മ (55) കൊല്ലപ്പെട്ട കേസില്‍ കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ടു സത്യനാ (45)ണ്‌ അറസ്‌റ്റിലായത്‌. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും ചോദിച്ചപ്പോള്‍ പണം നല്‍കാതിരുന്നതും മര്‍ദിച്ചതിലുള്ള പ്രകോപനവുമാണു കൊലപാതകത്തിനു കാരണെമന്നും പോലീസ്‌ പറഞ്ഞു. 

സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: പത്തു വര്‍ഷത്തിലധികമായി മെഡിക്കല്‍ കോളജ്‌ ആശുപത്രി മന്ദിരങ്ങളില്‍ കുടുംബ ജീവിതം നയിച്ചുവന്ന ഇരുവരും മൂന്നു മാസമായി അകല്‍ച്ചയിലായിരുന്നു. രണ്ടുതവണ പൊന്നമ്മ ഉപദ്രവിച്ചതിനെത്തുടര്‍ന്ന്‌ സത്യന്‍റെ കാലിനും തലയ്‌ക്കും പരുക്കേറ്റിരുന്നു. ചവിട്ടുവരി ഭാഗത്തു വീട്ടുവേല ചെയ്‌തിരുന്ന പൊന്നമ്മ രണ്ടു വര്‍ഷം മുന്‍പാണ് ലോട്ടറി വില്‍പന തുടങ്ങിയത്‌. അതിനു ശേഷമാണു പൊന്നമ്മയുടെ കൈവശം പണം ഉണ്ടാകുന്നത്‌. എന്നാല്‍, അടുത്ത കാലത്തായി സത്യന്‍ ചോദിക്കുമ്പോള്‍ പൊന്നമ്മ പണം നല്‍കിയിരുന്നില്ല. ഇതും വിരോധത്തിനു കാരണമായി. 

എട്ടിനു രാത്രി 9.30നു ക്യാന്‍സര്‍ വാര്‍ഡിന്‍റെ പിന്‍ഭാഗത്തുള്ള സി.ടി.സ്‌കാന്‍ സെന്‍ററിന്‍റെ തിണ്ണയില്‍ കഴിയവേ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ സത്യന്‍ പൊന്നമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്നു തര്‍ക്കം രൂക്ഷമാകുകയും സത്യന്‍ കമ്പിവടിക്കു പൊന്നമ്മയുടെ തലയ്‌ക്കടിക്കുകയുമായിരുന്നു. അടികൊണ്ട്‌ ഓടിയ പൊന്നമ്മ കെട്ടിടത്തിന്‍റെ പിന്‍ഭാഗത്തെ കുഴിയില്‍ വീണു. വീണ്ടും രണ്ടു തവണ തലയ്‌ക്കടിച്ചു, ഇതോടെ രക്‌തം വാര്‍ന്നു കുഴിയില്‍ക്കിടന്നു മരിച്ചു. കൊല്ലാനുപയോഗിച്ച കമ്പിവടി കാട്ടിലേക്കെറിഞ്ഞതായി പ്രതി മൊഴിനല്‍കി. 

പൊന്നമ്മയുടെ കഴുത്തില്‍ കിടന്ന രണ്ടുപവന്‍റെ മാല കൈക്കലാക്കിയ പ്രതി പിന്നീടിതു വിറ്റു. ഇതു കോഴഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്നു കണ്ടെടുത്തു. പൊന്നമ്മയുടെ കൈവശവമുണ്ടായിരുന്ന 100 ലോട്ടറിയും 40 രൂപയും ഇയാള്‍ എടുത്തു. ലോട്ടറിയും പിന്നീടു വിറ്റു. സത്യനെ പിടികൂടുമ്പോള്‍ 12000 രൂപ കൈവശമുണ്ടായിരുന്നു. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒന്നിനാണ്‌ മൃതദേഹം കണ്ടെത്തിയത്‌. അന്നു രാത്രിതന്നെ സത്യനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു. മെഡിക്കല്‍ കോളജ്‌ സ്‌റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മാന്നാനം സ്വദേശി സനീഷിന്‍റെ സമയോചിതമായ ഇടപെടലിലൂടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്‌. ഇന്നലെ പുലര്‍ച്ചെ ഔദ്യോഗികമായി അറസ്‌റ്റു രേഖപ്പെടുത്തി. 

നാലര പവന്‍ സ്വര്‍ണം മുടിയൂര്‍ക്കര ഭാഗത്തെ ജൂവലറിയില്‍ പണയം വച്ചിട്ടുണ്ടെന്നന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായി. പ്രതിയെ ഇന്നലെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും കോഴഞ്ചേരിയിലുമെത്തിച്ചു തെളിവെടുപ്പു നടത്തി. ഗാന്ധിനഗര്‍ എസ്‌.എച്ച്‌.ഒ. അനൂപ്‌ ജോസ്‌, എസ്‌.ഐ. റെനീഷ്‌, എ.എസ്‌.ഐമാരായ പി.കെ.എം. അജി, നോബിള്‍, സി.പി.ഒമാരായ സന്തോഷ്‌, ഗിരീഷ്‌, കെ.എന്‍. അംബിക, ഷിജ എന്നിവരാണു കേസന്വേഷിച്ചത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K