24 July, 2019 03:58:54 PM


നിലപാടില്‍ അയയാതെ ജോസഫ് - ജോസ് വിഭാഗങ്ങള്‍; യുഡിഎഫിന് കീറാമുട്ടിയായി കോട്ടയം ജില്ലാ പഞ്ചായത്ത്



കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയിലെ നേതൃസ്ഥാനത്തിന് വേണ്ടിയുള്ള ചേരിപ്പോര് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും. തെരഞ്ഞെടുപ്പില്‍ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഇരുവിഭാഗങ്ങളും രംഗത്തെത്തി. പി ജെ ജോസഫ് നിർദ്ദേശിക്കുന്ന ആളിനെ യുഡിഎഫ് അംഗീകരിക്കണമെന്നു മോൻസ് ജോസഫ് ആവശ്യപ്പെട്ടപ്പോള്‍ കേരളാ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി തങ്ങൾ പ്രഖ്യാപിച്ച ആളു തന്നെയാണെന്ന് ജോസ് കെ മാണി വ്യക്തമാക്കി.


കേരളാ കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇരു വിഭാഗവും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെ കോട്ടയത്ത് യുഡിഎഫില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ആരെ പിന്തുണയ്ക്കണമെന്ന് ആശയക്കുഴപ്പമായതോടെ ഇന്ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. തുടര്‍ന്ന് നാളെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ യുഡിഎഫ് ഇന്ന് വൈകുന്നേരം യോഗം ചേരും. 


യുഡിഎഫ് നടത്തുന്ന ചർച്ചകളുമായി സഹകരിക്കുമെന്നാണ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് അറിയിച്ചിരിക്കുന്നത്. ജോസഫ് വിഭാഗം സ്ഥാനാർത്ഥിയെ പിൻവലിക്കില്ല. കേരളാ കോണ്‍ഗ്രസ് എം അംഗങ്ങള്‍ക്ക് വിപ്പ് നൽകാനുള്ള അധികാരം പി.ജെ ജോസഫിനാണ്. വിപ്പ് അനുസരിച്ചാണ് കേരളാ കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്യേണ്ടതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.എന്നാല്‍, വിപ്പിന്‍റെ പേരിൽ ജോസഫ് വിഭാഗം വ്യാജ പ്രചാരണം നടത്തുകയാണെന്ന് ജോസ് കെ മാണി ആരോപിച്ചു. വിപ്പ് നൽകാൻ അധികാരമുള്ളത് തെരഞ്ഞെടുപ്പിന് ചിഹ്നം അനുവദിച്ചു കൊടുത്ത ആൾക്ക് മാത്രമാണ്. യുഡിഎഫിന്‍റെ കെട്ടുറപ്പ് തകർക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു. 

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K