28 July, 2019 09:00:56 PM


സ്വകാര്യ ചിത്രങ്ങളും അശ്ലീല സംഭാഷണങ്ങളുമായി പരസ്പരം അപമാനിക്കാൻ ശ്രമം; യുവാവിന്‍റെ രണ്ട് ഭാര്യമാര്‍ കോടതി കയറി




അബുദാബി: സ്വകാര്യ ചിത്രങ്ങളും അശ്ലീല സംഭാഷണങ്ങളുമായി പരസ്പരം അപമാനിക്കാൻ ശ്രമിച്ചതിന് ഒരു യുവാവിന്റെ രണ്ട് ഭാര്യമാര്‍ കോടതി കയറി. വാട്സാപ്പ് വഴി ഇരുവരും പരസ്പരം അസഭ്യവർഷം നടത്തുകയായിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് പോകുന്നത് കണ്ടതാണ് ആദ്യ ഭാര്യയെ ചൊടിപ്പിച്ചത്.


ക്ഷുഭിതയായ ആദ്യഭാര്യ രണ്ടാം ഭാര്യക്ക് വാട്സാപ്പ് വഴി അസഭ്യസന്ദേശം അയച്ചു. കൂടാതെ ഭര്‍ത്താവിന്‍റെ ഫോണില്‍ നിന്നും രണ്ടാം ഭാര്യയോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും കൈക്കലാക്കി. തുടര്‍ന്ന് ഇവര്‍ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. കേസ് കോടതിയുടെ പരിഗണനയില്‍ എത്തിയപ്പോള്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതായി ആദ്യ ഭാര്യ സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവിന്‍റെ ഫോണില്‍ നിന്നും ചിത്രങ്ങള്‍ പകർത്തിയെന്ന ആരോപണം ഇവര്‍ നിഷേധിച്ചു.

രാജ്യത്തിന് പുറത്തുള്ള അജ്ഞാത വ്യക്തിയില്‍ നിന്നാണ് തനിക്ക് ചിത്രങ്ങള്‍ ലഭിച്ചതെന്നായിരുന്നു ഇവരുടെ വാദം. ഭര്‍ത്താവിനെ തന്നില്‍ നിന്ന് അകറ്റാനാണ് രണ്ടാം ഭാര്യ ശ്രമിച്ചതെന്നും ഇതുവഴി താനും മക്കളും ഒറ്റപ്പെടുമെന്നും ആദ്യ ഭാര്യ കോടതിയെ അറിയിച്ചു. അതേസമയം, ആദ്യ ഭാര്യ തന്നെയാണ് തന്റെ ഫോണിൽ നിന്ന് ചിത്രങ്ങൾ പകർത്തിയതെന്ന് ഭർത്താവ് കോടതിയിൽ പറഞ്ഞു. എന്നാൽ ഭർത്താവ് രണ്ടാം ഭാര്യയോട് ചേർന്ന് കള്ളം പറയുകയാണ് എന്നാണ് യുവതി കോടതിയിൽ പറഞ്ഞത്.

ഏഴു മാസങ്ങളായി ഭര്‍ത്താവ് വീട്ടില്‍ നിന്നും മാറി രണ്ടാം ഭാര്യയുടെ കൂടെയാണ് താമസമെന്നും ഇവര്‍ പറഞ്ഞു. ഭർത്താവിന്റെ ആദ്യഭാര്യയാണ് വാട്സാപ്പിലൂടെ തന്നെ ആദ്യം അപമാനിക്കാൻ ശ്രമിച്ചതെന്നാണ് രണ്ടാമത്തെയാൾ കോടതിയിൽ പറഞ്ഞു. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി കേസില്‍ വിധി പറയാനായി മറ്റൊരു ദിവസത്തേക്ക് നീട്ടി വെച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K