30 July, 2019 04:17:50 PM


ഒരേ സമയം രണ്ട് കാമുകിമാര്‍, ഇവരറിയാതെ മറ്റൊരാളുമായി വിവാഹം; വയലാ സ്വദേശി യുവാവ് പിടിയില്‍




കോട്ടയം: പരസ്പരം അറിയാതെ 19 വർഷത്തോളം ഒരേ സമയം രണ്ട് യുവതികളെ പ്രണയിച്ചു. ഇതിനിടെ കാമുകിമാർ അറിയാതെ മറ്റൊരു വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിലേയ്ക്ക് പറന്നു. വിവാഹത്തട്ടിപ്പ് വീരന്‍റെ കഥ കേട്ട് അമ്പരന്ന് പൊലീസും. ഒരു യുവതിയുടെ പരാതിയിൽ പൊലീസ് യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ മാത്രമാണ് തട്ടിപ്പുകാരന്‍റെ തനിരൂപം പെൺകുട്ടികൾ പോലും തിരിച്ചറിഞ്ഞത്.

വയല ഇടവയ്ക്കൽ സുധീഷ് ദിവാകറിന്റെ (42) കോട്ടയം മുതൽ ഓസ്‌ട്രേലിയ വരെ നീണ്ടു കിടക്കുന്ന പ്രണയക്കെണിയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടു പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സുധീഷിനെതിരെ ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പരിശോധിച്ച പൊലീസ് കണ്ടത് നിരവധി പെൺകുട്ടികളുമായുള്ള ചാറ്റിംഗും, അശ്ലീല സന്ദേശങ്ങളുമായിരുന്നു. പൊതുവേ മാന്യനായി നടിച്ചിരുന്നതിനാൽ ഇയാൾക്കെതിരെ ആരും പരാതിയും നൽകിയിരുന്നില്ല. രണ്ടു കാമുകിമാരെ കൂടാതെ ഇയാളുടെ ഭാര്യയും നേരത്തെ തന്നെ വിവാഹമോചനം വാങ്ങി പോയിരുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. നഗരത്തിലെ പ്രമുഖ കുടുംബത്തിലെ അംഗമായ പെൺകുട്ടി കഴിഞ്ഞ 12 വർഷമായി സുധീഷുമായി പ്രണയത്തിലായിരുന്നു. സുധീഷിനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നായിരുന്നു പെൺകുട്ടിയുടെ വാശി. വീട്ടുകാരുമായി ഉടക്കി കഴിഞ്ഞ പെൺകുട്ടിയെ സുധീഷിനൊപ്പം ഇറങ്ങിപ്പൊക്കോളാൻ വീട്ടുകാർ സമ്മതിക്കുകയും ചെയ്തു. എന്നാൽ, ഇതിനിടെ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് അപ്രതീക്ഷിതമായി ഒരു ഫോൺ കോൾ എത്തി. സുധീഷുമായി പ്രണയത്തിലായ മറ്റൊരു പെൺകുട്ടിയാണ് എന്ന അവകാശപ്പെട്ടായിരുന്നു ഫോൺ. താൻ പത്തൊൻപത് വർഷമായി സുധീഷുമായി പ്രണയത്തിലാണെന്നും, തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് 19 വർഷമായി സുധീഷ് പീഡിപ്പിക്കുകയാണെന്നും പെൺകുട്ടി പറഞ്ഞു. സുധീഷിന്‍റെ നിർബന്ധത്തിന് വഴങ്ങി താൻ തന്‍റെ ആദ്യ വിവാഹത്തിൽ നിന്നും വിവാഹമോചനം നേടിയതായും പെൺകുട്ടി പറയുന്നു.

ഇതേ തുടർന്ന് കോട്ടയം സ്വദേശിയായ പെൺകുട്ടിയുടെ കുടുംബം ഡിവൈഎസ്പി ആർ.ശ്രീകുമാറിനു പരാതി നൽകി. തുടർന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ അനൂപ് ജോസ്, ഡിവൈ.എസ്.പി ഓഫിസിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് സുധീഷ്‌കുമാറിനെ പിടികൂടിയത്. ഈ രണ്ടു പെൺകുട്ടികളെയും പ്രണയിക്കുന്നതിനിടെ നഗരത്തിലെ ഒരു സ്വകാര്യ ബസ് മുതലാളിയുടെ മകളെ വിവാഹം ചെയ്ത സുധീഷ് ഇവർക്കൊപ്പം ഓസ്‌ട്രേലിയയിലേയ്ക്ക് പോയിരുന്നു. ഇവിടെ എത്തിയ ശേഷവും ഓൺലൈൻ വഴി നിരവധി പെൺകുട്ടികളുമായി ഇയാൾ അവിഹിത ബന്ധം പുലർത്തിയിരുന്നു.

പെൺകുട്ടികൾക്ക് നഗ്നചിത്രങ്ങൾ അയച്ചു നൽകിയ പ്രതിയുടെ സ്വഭാവം സഹിക്കാനാവാതെ ഭാര്യ വിവാഹബന്ധം വേർപ്പെടുത്തി. തിരികെ നാട്ടിലെത്തിയ ശേഷം 19 വർഷമായി പ്രണയിക്കുന്ന ആദ്യകാമുകിയുമായി വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. രണ്ടു പെൺകുട്ടികളുടെ പരാതി പുറത്ത് വന്നതോടെ സുധീഷിനെതിരെ കൂടുതൽ പരാതികൾ പുറത്ത് വരുമെന്നാണ് പൊലീസ്‌ കരുതുന്നത്. മാധ്യമങ്ങളിൽ സുധീഷിന്‍റെ ചിത്രം സഹിതം വാർത്ത വരുന്നതോടെ തട്ടിപ്പിന് ഇരയായ കൂടുതൽ ആളുകൾ എത്തുമെന്നാണ് ലഭിക്കുന്ന സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K