03 August, 2019 08:23:52 PM


10 പേര്‍ മലക്കം മറിഞ്ഞു; ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയ്ക്കും സൂപ്രണ്ടിനും ക്ലീന്‍ചിറ്റ്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയെ മാറ്റാനുള്ള ഒരു വിഭാഗം കൗണ്‍സിലര്‍മാരുടെ നീക്കം പാളി. സെക്രട്ടറിയ്ക്കും സൂപ്രണ്ടിനും എതിരെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ രണ്ട് ഉദ്യോഗസ്ഥരുടെയും വിശദീകരണം സഹിതം ഇന്നലെ വീണ്ടും ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ പരാതിക്കാരില്‍ 10 പേര്‍ മലക്കം മറിഞ്ഞതോടെയാണ് ഇവരുടെ നീക്കം പരാജയപ്പെട്ടത്. പത്ത് അംഗങ്ങളുടെ വിയോജനക്കുറിപ്പോടെ ഇരുവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കി കൊണ്ട് നഗരസഭാ കൌണ്‍സില്‍ തീരുമാനമെടുത്തു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം രണ്ട് സിപിഎം അംഗങ്ങളാണ് വിയോജനക്കുറിപ്പ് നല്‍കിയത്.

സെക്രട്ടറിയ്ക്കും സൂപ്രണ്ടിനും എതിരെ 19 ആരോപണങ്ങള്‍ ഉന്നയിച്ച് 20 അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ പരാതി ജൂലായ് 9ന് കൌണ്‍സിലില്‍ ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന രീതിയിലുള്ള ചെയര്‍മാന്‍റെ നിലപാട് ഏറെ ബഹളത്തിനിടയാക്കിയിരുന്നു. സെക്രട്ടറിയും സൂപ്രണ്ടും നല്‍കിയ വിശദീകരണം സ്വാഗതാര്‍ഹമല്ലെന്നും സെക്രട്ടറിയെ സംരക്ഷിക്കാനുള്ള നിലപാടാണ് ചെയര്‍മാന്‍റേതെന്നും ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു കൌണ്‍സിലില്‍ ബഹളമുണ്ടായത്.

യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിനെതിരെ പ്രതിപക്ഷത്തെ ഏതാനും അംഗങ്ങളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് അംഗങ്ങളുടെ നീക്കം ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് നടന്ന രണ്ട് കൌണ്‍സില്‍ യോഗങ്ങളിലും പരാതി ചര്‍ച്ചയ്ക്ക് വന്നെങ്കിലും കാര്യമായ തീരുമാനങ്ങള്‍ കൈകൊള്ളാതെ പിരിയുകയായിരുന്നു. ഇതിനിടെ കൌണ്‍സില്‍ യോഗത്തിന്‍റെ മിനിറ്റ്സ് പൂര്‍ണ്ണമല്ലെന്നും പരാതിക്കാര്‍ ആരോപിച്ചു. ഉന്നയിക്കപ്പെട്ട ആരോപണങ്ങളും അതിന്‍റെ വിശദീകരണവും മിനിറ്റ്സില്‍ പൂര്‍ണ്ണമായി എഴുതി ചേര്‍ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതിയില്‍ ഒപ്പിട്ടവര്‍ ഉള്‍പ്പെടെ കാലുമാറിയതോടെയാണ് ഇരുവര്‍ക്കും ക്ലീന്‍ചിറ്റ് ലഭിക്കാനിടയായത്. 35 അംഗ ഭരണസമിതിയില്‍ 18 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം കൌണ്‍സിലില്‍ അവതരിപ്പിക്കുകയും 51 ശതമാനം അംഗങ്ങളുടെ പിന്തുണ കൌണ്‍സിലില്‍ ലഭിക്കുകയും ചെയ്താല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സാധ്യമാകുമായിരുന്നുള്ളു. ഇന്നലെ നടന്ന കൌണ്‍സിലില്‍ ഇരുവരുടെയും വിശദീകരണം തൃപ്തികരമാണെന്ന് ചെയര്‍മാന്‍ ഉള്‍പ്പെടെ ഒരു വിഭാഗം കൌണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ പരാതി ഉന്നയിച്ചവര്‍ വീണ്ടും ബഹളം കൂട്ടി.

തീരുമാനത്തോട് എതിര്‍പ്പുള്ളവര്‍ വിയോജനക്കുറിപ്പ് എഴുതി നല്‍കാന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്.വിനോദ്, ബോബന്‍ ദേവസ്യ എന്നി സിപിഎം പ്രതിനിധികളും മാത്രമാണ് വിയോജനക്കുറിപ്പ് എഴുതി നല്‍കിയത്. കോണ്‍ഗ്രസ് പ്രതിനിധികളില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസന്‍ തോമസ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂലനിലപാട് സ്വീകരിച്ചു. പരാതിയില്‍ ഒപ്പിട്ടവര്‍ ഉള്‍പ്പെടെ കൌണ്‍സിലില്‍ ഹാജരായ എല്‍ഡിഎഫിലെയും ബിജെപിയിലെയും മറ്റ് അംഗങ്ങളും സ്വതന്ത്രരും ഉദ്യോഗസ്ഥര്‍ക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K