08 August, 2019 11:54:07 PM


വയനാട്ടില്‍ വന്‍ ഉരുൾപൊട്ടല്‍: 40 ഓളം പേർ മണ്ണിനടിയിൽ ? പള്ളിയും ക്ഷേത്രവും തകര്‍ന്നു



കൽപ്പറ്റ: മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുൾപൊട്ടലിൽ 40 ഓളം പേർ മണ്ണിനടിയിൽപ്പെട്ടതായി സംശയം. മൂന്നു പേരെ രക്ഷപ്പെടുത്തി. ഒരു എസ്റ്റേറ്റ് പാടി, മുസ്‌ലിം പള്ളി, ക്ഷേത്രം എന്നിവ പൂർണമായും മണ്ണിനടിയിലായി. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. വൈകിട്ട് നാലോടെയാണ് എസ്റ്റേറ്റ് മേഖലയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയില്‍ പൊടുന്നനെ വന്‍ ശബ്ദത്തോടെ വലിയ മലമ്പ്രദേശമാകെ ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നു. ദുരന്തസമയത്ത് എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.


ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ 3 പേരെ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. തകർന്ന കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്തിച്ചേരാൻ എത്തിച്ചേരാൻ സാധിച്ചിട്ടില്ലെന്നു സി.കെ. ശശീന്ദ്രൻ പറഞ്ഞു. അതേസമയം ഉരുൾപൊട്ടലിനെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ വ്യക്തമാക്കി. വഴിയിൽ ഏറെ തടസ്സങ്ങളുണ്ട്. രക്ഷാപ്രവർത്തനത്തിന് അടിയന്തര സഹായമെത്തിക്കുമെന്നും റവന്യുമന്ത്രി പറഞ്ഞു. മഴദുരിതത്തിൽ രക്ഷാപ്രവർത്തനത്തിന് സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K