22 August, 2019 08:04:45 AM


വഫ എന്ത് തെറ്റു ചെയ്തു? ഒരു പുരുഷന്‍റെ ഭാര്യക്ക് മറ്റൊരാളോട് ഇടപഴകാന്‍ പാടില്ലേ? വൈറലായി സമസ്ത നേതാവിന്‍റെ കുറിപ്പ്




കൊച്ചി: മുത്തലാഖ് നിയമത്തെ ഉള്‍പ്പടെ വിമര്‍ശിച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ അപകടവുമായി ബന്ധപ്പെട്ട കേസിനെ തുടർന്ന് വഫ ഫിറോസിനെതിരെ ഭര്‍ത്താവ് ഫിറോസ് നല്‍കിയ വിവാഹമോചന ഹര്‍ജിയുമായി ബന്ധപ്പെടുത്തിയാണ് കുറിപ്പ്.


യഥാര്‍ത്ഥ ഇരകളായ പെണ്‍കുട്ടികളോടല്ല ഈ പരിഹാസമെന്നും അവരോടൊപ്പം സമുദായവും മഹല്ല് നേതൃത്വവുമുണ്ടെന്നും അദ്ദേഹം കുറിക്കുന്നു. പീഢിപ്പിക്കുന്ന പുരുഷനെ നിലക്കു നിര്‍ത്താന്‍ ഇരകള്‍ക്കൊപ്പം സമുദായവും നിയമവുമുണ്ട്. ശരീഅത്തിനെ പരിഹസിക്കാന്‍ ഇറങ്ങിത്തിരിച്ച ചില ഫെമിനിസ്റ്റുകളോടും സ്വന്തം ഭര്‍ത്താവില്‍ നിന്ന് വിരോധം നേടിയതിന് എല്ലാ മുസ്ലിം പുരുഷന്മാരോടും അരിശം തീര്‍ക്കുന്ന 'നിസ'കളോടും അവര്‍ക്ക് എന്തും വിളിച്ചു പറയാന്‍ ഇഷ്ടം പോലെ സമയം നല്‍യുന്ന ചില മീഡിയകളോടുമാണ് ഈ പരിഹാസമെന്നും നാസര്‍ ഫൈസി കുറിക്കുന്നു.


നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:


''വഫയും ഫിറോസും: ഇനി ആരാകും ഇര

ഇത് വരേ വഫ വേട്ടക്കാരിയും ഫിറോസ് ഇരയുമായിരുന്നു. മീഡിയകള്‍ക്ക്. ദുര്‍നടപ്പുകാരി എന്ന് പറയപ്പെട്ട വഫ അവരുടെ ഭര്‍ത്താവ് പാവം ഫിറോസ്. അയാള്‍ എല്ലാം സഹിച്ചു നില്‍ക്കുന്നല്ലോ.... ഇതായിരുന്നു ഇത് വരേ. 

ഇപ്പോള്‍ ഫിറോസ് വഫയുമായി ജീവിതം മുമ്പോട്ട് കൊണ്ടു പോവാനാവില്ലെന്ന് കരുതി ഇസ്ലാമിക ശരീഅത്ത് പ്രകാരം ഭരണഘടന അനുവദിച്ച വിവാഹമോചനത്തിന് നോട്ടീസ് അയച്ചിരിക്കുന്നു. 
ഓഹോ ! ത്വലാഖ് അല്ലേ. 'ഹമ്പട കേമാ! എന്നാല്‍ കാണാം'. ഇനി മീഡിയാ പുകില്. 
ഒരു വഴി വഫക്ക് ഉപദേശിക്കാം. വഫ കോടതിയിലെത്തുന്നു, പറയുന്നു 'തെറ്റുകളൊക്കെ തിരുത്തി ജീവിതം നല്ല വഴിക്ക് തുടരാന്‍ താല്പര്യം ഞാന്‍ കാണിച്ചിരുന്നു. പക്ഷേ ഫിറോസ് എന്നെ വാക്കാല്‍ 'മുത്വലാഖ്' ചൊല്ലിയിരിക്കുന്നു, അതിന് സാക്ഷികളുമുണ്ട്'' 
അതാ വരുന്നു കോടതി വാറണ്ട് ഫിറോസിനെ അറസ്റ്റു ചെയ്യുന്നു. മൂന്ന് കൊല്ലത്തേക്ക് ജയിലിലിടുന്നു. 
ചര്‍ച്ചയായി: വഫയോട് ഫിറോസ് കാണിച്ചത് ക്രൂരതയാണ്. 
വഫ ഇരയും ഫിറോസ് വേട്ടക്കാരനുമാകുന്ന മറിമായം. അതിന്റെ പേരാണ് 'മോഡിമുത്വലാഖ്' 
[യഥാര്‍ത്ഥ ഇരകളായ പെണ്‍കുട്ടികളോടല്ല ഈ പരിഹാസം. അവരോടൊപ്പം സമുദായവും മഹല്ല് നേതൃത്വവുമുണ്ട്. പീഢിപ്പിക്കുന്ന പുരുഷനെ നിലക്കുനിര്‍ത്താന്‍ ഇരകള്‍ക്കൊപ്പം സമുദായ വും നിയമവുമുണ്ട്. ശരീഅത്തിനെ പരിഹസിക്കാന്‍ ഇറങ്ങിത്തിരിച്ച ചില ഫെമിനിസ്റ്റുകളോടും സ്വന്തം ഭര്‍ത്താവില്‍ നിന്ന് വിരോധം നേടിയതിന് എല്ലാ മുസ്ലിം പുരുഷന്മാരോടും അരിശം തീര്‍ക്കുന്ന 'നിസ'കളോടും അവര്‍ക്ക് എന്തും വിളിച്ചു പറയാന്‍ ഇഷ്ടം പോലെ സമയം നല്‍യുന്ന ചില മീഡിയകളോടുമാണ് ഈ പരിഹാസം ] 
എന്നാ പിന്നെ തുടങ്ങിക്കോളൂ, വഫയുടെ കണ്ണീരിന്റെ കഥ പറയാന്‍. 
പത്രപ്രവര്‍ത്തകനായിട്ടും പാവം ബശീറിന്റെ വിധവയുടെ കണ്ണീരിന് ഒരു വിലയും നല്‍കേണ്ട.

വഫ എന്ത് തെറ്റു ചെയ്തു? ഒരു പുരുഷന്റെ ഭാര്യക്ക് മറ്റൊരാളോട് ഇടപഴകാന്‍ പാടില്ലേ?അവരുടെ ശരീരഭാഗം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലേ? പാസ്‌പേര്‍ട്ടുണ്ടെങ്കില്‍ ഗള്‍ഫില്‍ നിന്ന് തോന്നുമ്പോള്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് കൂടെ? 

പാതിരാക്ക് ഒരാള്‍ സഹായത്തിന് വിളിച്ചാല്‍ വാഹനം കൊണ്ട് പോയിക്കൂടേ? 
പുരുഷവര്‍ഗ്ഗത്തിന്റെ അടിമയാണോ ശരീഅത്തിലെ ഭാര്യ? 
നടക്കട്ടെ ചര്‍ച്ച ''


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K