24 August, 2019 04:12:35 PM


കടലില്‍ കെട്ടിത്താഴ്ത്തിയില്ല; ആലപ്പുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കടല്‍ത്തീരത്ത് കുഴിച്ചിട്ട നിലയില്‍




ആലപ്പുഴ: പുന്നപ്രയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടല്‍ത്തീരത്ത് കുഴിച്ചിട്ട നിലയിലുള്ള മൃതശീരീരമാണ് കണ്ടത്തിയത്. ആദ്യം അറസ്റ്റിലായ പ്രതികള്‍ പോലീസിനെ വഴി തെറ്റിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. മനുവിന്റെ മൃതദേഹം തന്നെയാണ് ഇതെന്ന് സ്ഥിതരീകരിച്ചിട്ടുണ്ട്. മനുവിനെ കൊന്ന് കടലില്‍ താഴെത്തിയെന്നാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി.


ബാറില്‍ മദ്യപിച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമമെന്നാണ് സൂചന. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പറവൂര്‍ രണ്ടുതൈ വെളിയില്‍ മനോഹരന്റെ മകന്‍ മനു (കാകന്‍ മനു-27) വാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. കഴിഞ്ഞ 19 മുതല്‍ ഇയാളെ കാണാതായതായി പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തു വന്നത്.


പുന്നപ്ര പറവൂര്‍ സ്വദേശികളായ അക്രമിസംഘത്തിലെ രണ്ടുപേരെ ഡിവൈ.എസ്.പി പി.എം.ബേബിയും സംഘവും കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരിലൊരാള്‍ കുറ്റം സമ്മതിട്ടുണ്ട്. 19 ന് രാത്രി 10 മണിയോടെ പറവൂരിലെ ബാറില്‍ മത്സ്യത്തൊഴിലാളികളായ മനുവും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട നാലംഗ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മനു പുറത്തിറങ്ങിയപ്പോള്‍ ക്രിമിനല്‍ സംഘം പിന്നാലെയെത്തി ഇയാളെ അടിച്ചു വീഴ്ത്തുകയായിരുന്നു.


ക്രൂരമായ മര്‍ദ്ദനത്തിന് ഒടുവില്‍ മനുവിനെ സ്‌കൂട്ടറിന് പിന്നില്‍ ഇരുത്തിക്കൊണ്ട് കടപ്പുറത്തേയ്ക്ക് പോയ സംഘം ഇയാളുടെ കൈകാലുകള്‍ കയറുകൊണ്ട് ബന്ധിച്ച ശേഷം ശരീരത്തില്‍ കല്ലുകെട്ടിത്താഴ്ത്തി എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പുന്നപ്ര എസ്.ഐ ശിവപ്രസാദിന്‍റെ നേതൃത്വത്തില്‍ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K