26 August, 2019 09:57:27 AM


ചിദംബരത്തിന് 12 രാജ്യങ്ങളില്‍ പണമായും വസ്തുക്കളായും നിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും




ദില്ലി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പ്രതിയായ ഐഎന്‍എക്‌സ് മീഡിയ അഴിമതികേസില്‍ ചിദംബരത്തിന്റെ വിദേശ നിക്ഷേപത്തിന്റെ തെളിവുകള്‍ കിട്ടിയതായി സാമ്പത്തിക രഹസ്യാനേഷണ വിഭാഗം. 12 രാജ്യങ്ങളിലെ നിക്ഷേത്തിന്റെ വിവരങ്ങള്‍ കിട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റാണ് അറിയിച്ചിരിക്കുന്നത്. വിവരം ഉടന്‍ സുപ്രീംകോടതിയ്ക്ക് കൈമാറുമെന്നാണ് വിവരം.


അർജന്റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക സ്പെയിൻ ശ്രീലങ്ക ഉൾപ്പടെ ഉള്ള രാജ്യങ്ങളില്‍ നിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും ഉണ്ടെന്നാണ് സാമ്പത്തീക രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. നിക്ഷേപമോ വസ്തുവകകളായോ ആയിട്ടാണ് സ്വത്തുക്കള്‍. രേഖകളില്‍ മാത്രമുള്ള പേപ്പര്‍ കമ്പനികള്‍ രൂപീകരിച്ചാണ് ഇവ നില നിര്‍ത്തിയിട്ടുള്ളത്.


ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യാന്‍ അനുവാദം നല്‍കണമെന്നും എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. അന്വേഷണം ആരംഭിച്ചപ്പോള്‍ ഈ കമ്പനി മാനേജര്‍ മാരെ മാറ്റിയെന്നും പറയുന്നു. അന്വേഷണം തുടങ്ങിയപ്പോള്‍ തെളിവ് നശിപ്പിക്കാന്‍ ചിദംബരം സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ ചിദംബരം കൂട്ടാക്കിയില്ലെന്നും പറയുന്നു. ചിദംബരത്തിന്റെ രണ്ടുഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.


സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്താണ് ഒരു ഹർജി. എൻഫോഴ്‌സ്‌മെന്‍റിന്‍റെ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടുന്നതാണ് മറ്റൊരു ഹര്‍ജി. ജസ്റ്റിസ്മാരായ ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K