01 September, 2019 08:34:48 PM


ക്രിസ് യാത്രയായി; കണ്‍നിറയെ കടല് കണ്ട്, വിങ്ങിപ്പൊട്ടിയ ശേഷം മക്കളും ഭാര്യയും ഇല്ലാത്ത ലോകത്തേക്ക്



പെര്‍ത്ത്: കണ്‍നിറയെ കടല് കണ്ട്, വിങ്ങിപ്പൊട്ടിയ ശേഷം മരണത്തിന് കീഴടങ്ങി നാലുകുട്ടികളുടെ പിതാവ്. ഓസ്ട്രേലിയയിലെ പെര്‍ത്ത് സ്വദേശിയായ ക്രിസ് ഷോയ്ക്കാണ് ക്യാന്‍സറിനോടുള്ള പോരാട്ടത്തില്‍ ഓഗസ്റ്റ് 30ന്  ജീവന്‍ നഷ്ടമായത്. പതിനാല് മാസങ്ങള്‍ നീണ്ട ആശുപത്രിവാസം അയാളെ കിടപ്പു രോഗിയാക്കിയിരുന്നു. പതിനൊന്നും ഒമ്പതും ആറും വയസ് പ്രായമുള്ള നാല് കുട്ടികളെയും ഭാര്യയേയും ഒറ്റക്കാക്കി പോകണമെന്ന ചിന്തയും ക്രിസിനെ മാനസികമായും തളര്‍ത്തിയതോടെയാണ് ഭര്‍ത്താവിനെ ഹോസ്പിറ്റലിന് വെളിയില്‍ കൊണ്ട് പോവണമെന്ന് ഭാര്യ കെയ്ല്‍ ആവശ്യപ്പെട്ടത്. 


ക്യാന്‍സര്‍ ബാധിച്ച് മരണക്കിടക്കയിലായ ഭര്‍ത്താവിനെ ഒരു തവണയെങ്കിലും സന്തോഷിപ്പിക്കണമെന്ന ഭാര്യയുടെ ആവശ്യത്തിന് ആശുപത്രി അധികൃതര്‍ വഴങ്ങുകയായിരുന്നു. ജീവിതത്തിലെ നല്ലപാതി ചെലവിട്ട കടല്‍ക്കരയിലെ ആ വീട്ടില്‍ എത്തിച്ചതോടെ സ്ട്രെക്ചറിലിരുന്ന് ക്രിസ് ഷോ വിങ്ങിപ്പൊട്ടി. വീണ്ടും ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതിയ ബണ്‍സ് ബീച്ചിലേക്കാണ് ക്രിസിനെ ആശുപത്രിക്കിടക്കയില്‍ എത്തിച്ചത്.


കടലുമായി അത്ര അടുത്ത് കഴിഞ്ഞതിനാലാവണം മരിക്കുന്നതിന് മുന്‍പ് കുടുംബത്തോടൊപ്പം ഏറെ ഓര്‍മ്മകള്‍ പങ്കിട്ട ആ ബീച്ചിലെത്തണമെന്ന് അയാളുടെ കുടുംബം ആവശ്യപ്പെട്ടത്. സ്ട്രക്ചറില്‍ നിന്ന് താഴെയിറങ്ങാന്‍ സാധിച്ചില്ലെങ്കിലും ഏറെ നേരം ക്രിസ് ആ ബീച്ചിന് അഭിമുഖമായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ഓര്‍മ്മയില്‍ വന്നപ്പോഴെല്ലാം അയാള്‍ വിങ്ങിപ്പൊട്ടി. കൂടെയെത്തിയ ആശുപത്രി ജീവനക്കാരെയും കണ്ണീരണിയിക്കുന്നതായിരുന്നു ആ നാല്‍പ്പത്തിരണ്ടുകാരന്‍റെ വിങ്ങിപ്പൊട്ടല്‍.


ആ സായാഹ്നം കടല്‍ക്കരയില്‍ ചെലവിട്ട ശേഷം തിരികെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ക്യാന്‍സറിനോടുള്ള പോരാട്ടം ക്രിസിന് നഷ്ടമാവുകയായിരുന്നു. എങ്കിലും കടലിനെ അത്രയധികം സ്നേഹിച്ച ഭര്‍ത്താവിന്‍റെ വേദനക്ക് മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് സാന്ത്വനം പകരാന്‍ കഴിഞ്ഞതിലെ ആശ്വാസത്തിലാണ് ഭാര്യ കെയ്ല്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K