25 September, 2019 07:37:31 PM


പിറവം വലിയ പള്ളിയിൽ വീണ്ടും സംഘർഷാവസ്ഥ: നിരോധനാജ്ഞ; പള്ളി വളപ്പിനകത്ത് പൊലീസ്



പിറവം: പിറവം സെന്‍റ് മേരീസ് വലിയ പള്ളിയിൽ വീണ്ടും സംഘർഷാവസ്ഥ. പള്ളിയ്ക്ക് അകത്ത് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പള്ളിയ്ക്ക് അകത്തുള്ള യാക്കോബായ വിഭാഗക്കാരും പള്ളിയ്ക്ക് പുറത്തുള്ള ഓർത്തഡോക്സ് വിഭാഗക്കാരും വീണ്ടും പരസ്പരം ഏറ്റുമുട്ടലിന്‍റെ വക്കോളമെത്തി. ഇന്ന് ഇത് രണ്ടാം തവണയാണ് പിറവം വലിയ പള്ളിയ്ക്ക് മുന്നിൽ ഓർത്തഡോക്സ് - യാക്കോബായ സംഘർഷം അരങ്ങേറുന്നത്.


സ്ഥിതി നിയന്ത്രിക്കാൻ പള്ളി വളപ്പിനകത്ത് പൊലീസ് കയറിയെങ്കിലും പിന്നീട് പിൻമാറി. പ്രശ്നക്കാരെന്ന് കണ്ടെത്തി പള്ളിയിൽ കയറുന്നതിന് ജില്ലാ കളക്ടർ വിലക്കേർപ്പെടുത്തിയ 67 യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാനാണ് പൊലീസ് ശ്രമിച്ചത്. യാക്കോബായ വിഭാഗത്തിന്‍റെ വൈദിക ട്രസ്റ്റി അടക്കമുള്ളവർക്ക് എതിരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് മാസത്തേക്കാണ് ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥലത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് യാക്കോബായക്കാർ.


നിലവിൽ ഓർത്തഡോക്സ് വിഭാഗക്കാർ പള്ളിയ്ക്ക് പുറത്ത് പന്തൽ കെട്ടി സമരത്തിലാണ്. പള്ളിയ്ക്ക് അകത്ത് യാക്കോബായ വിഭാഗക്കാർ നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച്, പള്ളിയ്ക്ക് അകത്ത് കയറി പ്രാർത്ഥന നടത്താൻ പൂർണ അവകാശമുണ്ടെന്നും അത് നടത്താതെ പിരിഞ്ഞുപോകില്ലെന്നും ഓർത്തഡോക്സ് വിഭാഗക്കാർ ഉറച്ച നിലപാടെടുക്കുന്നു. രാത്രി മുഴുവൻ ഇവിടെ തുടരുമെന്നാണ് ഓർത്തഡോക്സ് വിഭാഗക്കാർ പറയുന്നത്. എന്നാൽ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുനൽകിയ സുപ്രീംകോടതി ഉത്തരവിൽ പുനഃപരിശോധന വേണമെന്നും, ഓർത്തഡോക്സുകാരെ പള്ളികൾ പിടിച്ചടക്കാൻ അനുവദിക്കില്ലെന്നും യാക്കോബായക്കാർ പറയുന്നു. പള്ളിയിൽ കയറി ഞങ്ങൾ പ്രാർത്ഥന നടത്തട്ടെ, എന്നിട്ടാകാം ചർച്ചയെന്ന് ഓർത്തഡോക്സ് വിഭാഗം തിരിച്ചടിക്കുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K