30 September, 2019 02:00:33 AM


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 24 മണിക്കൂര്‍ പോലീസ് സ്റ്റേഷനിൽ ഇരുത്തിയതായി പരാതി

 


മാവേലിക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു രാത്രിയും പകലും പോലീസ്‌ സ്‌റ്റേഷനില്‍ ഇരുത്തിയതു വിവാദമാകുന്നു. കുറത്തികാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ വെള്ളിയാഴ്‌ചയായിരുന്നു സംഭവം. യുവാവിനൊപ്പംപോയ പതിനാറു വയസുകാരിയെയാണ്‌ ഒരു രാത്രിയും പകലും പോലീസ്‌ സ്‌റ്റേഷനില്‍ ഇരുത്തിയത്‌. രാത്രിയില്‍ വനിതാ പോലീസും സ്‌റ്റേഷനില്‍ ഇല്ലായിരുന്നു.


പോക്‌സോ കേസില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലീസ്‌ സ്‌റ്റേഷനില്‍ വിളിച്ചു വരുത്താന്‍ പാടില്ലെന്നും വീട്ടിലോ സുരക്ഷിതമായ സ്‌ഥലത്തോ പോലീസെത്തി മൊഴിയെടുക്കണമെന്ന നിയമവും ലംഘിക്കപ്പെട്ടു. നഗരത്തിലെ സ്‌കൂളില്‍ പ്ലസ്‌ ടുവിന്‌ പഠിക്കുന്ന പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന്‌ അമ്മ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ആദ്യം പരാതി സ്വീകരിക്കാന്‍ തയാറാകാതിരുന്ന പോലീസ്‌ ഇവരോട്‌ മോശമായി പെരുമാറുകയും ചെയ്‌തു. പിന്നീട്‌ ഡിവൈ.എസ്‌.പിക്ക്‌ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ കുറത്തികാട്‌ പോലീസ്‌ പെണ്‍കുട്ടിയേയും യുവാവിനേയും കണ്ടെത്തി. തുടര്‍ന്ന്‌ സ്‌റ്റേഷനിലെത്തിക്കുകയും പെണ്‍കുട്ടിയെ 24 മണിക്കൂര്‍ പോലീസ്‌ കസ്‌റ്റഡിയില്‍ സ്‌റ്റേഷനില്‍ വയ്‌ക്കുകയുമായിരുന്നു.


24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന്‌ മുമ്പാകെ ഹാജരാക്കണമെന്ന നിയമവും പാലിച്ചില്ല. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയപ്പോള്‍ ഡോക്‌ടര്‍ രക്‌തസമ്മര്‍ദം മാത്രമാണു പരിശോധിച്ചതെന്നും പരാതിയുണ്ട്‌. യുവാവിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണു പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്കു കൊണ്ടുപോയതും തിരികെയെത്തിച്ചതും. ഇതോടൊപ്പം യുവാവിനെ സംരക്ഷിക്കുന്ന നിലപാടാണു പോലീസ്‌ സ്വീകരിച്ചതെന്നാണ് പരാതി. പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തതും യുവാവിന്റേയും യുവാവിന്റെ ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു. 


ഇത്തരത്തില്‍ മൊഴിയെടുക്കാന്‍ പാടില്ലെന്നാണു നിയമം. പെണ്‍കുട്ടിക്ക്‌ പരാതിയില്ലെന്നു പോലീസ്‌ എഴുതിവാങ്ങുകയും ചെയ്‌തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ മൊഴിയെടുക്കുമ്പോള്‍ പോലീസ്‌ വേഷത്തിലല്ലാത്ത വനിതാ പോലീസ്‌ ഉണ്ടാകണമെന്ന നിയമവും കാറ്റില്‍ പറത്തി. പോക്‌സോ നിയമത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനും പോലീസ്‌ ശ്രമിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ പെണ്‍കുട്ടിയെ ആലപ്പുഴ മഹിളാ മന്ദിരത്തിലേക്കു അയയ്‌ക്കുകയും ചെയ്‌തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K