07 October, 2019 07:54:32 PM


വൃദ്ധ ദമ്പതികളെ മർദ്ദിച്ച് വീട്ടിൽ പൂട്ടിയിട്ട് മോഷണം നടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍



കോതമംഗലം: വൃദ്ധ ദമ്പതികളെ മർദ്ദിച്ച് വീട്ടിൽ പൂട്ടിയിട്ട് മോഷണം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബർ അഞ്ചിന് പുലർച്ചെ വീട്ടമ്മയെ തലക്കടിച്ച് വീഴ്ത്തിയും കാലുകൾ ബന്ധിച്ചും ഗൃഹനാഥനെ മർദിച്ച് മുറിയിൽ പൂട്ടിയിട്ടും കവർച്ച നടത്തിയ സംഭവത്തില്‍ ഉപ്പുകണ്ടം ചിറ്റേത്ത് കുടി അർഷാദ് (26), പെഴക്കാപ്പിള്ളി പാണ്ട്യാർപ്പിള്ളി നൗഫൽ (34) എന്നിവരെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. പിണ്ടിമന അയിരൂർപാടം പള്ളിക്കവലക്ക് സമീപം താമസിക്കുന്ന അറയ്ക്കൽ യാക്കോബ് (66) ന്‍റെ വിട്ടിലാണ് അർദ്ധരാത്രി മുഖം മൂടി ധരിച്ചെത്തിയ സംഘം വീട് കവർച്ച നടത്തിയത്.


രാത്രി വീടിന്റെ പുറക് വശത്ത് ശബ്ദം കേട്ട് എഴുന്നേറ്റ യാക്കോബിന്റെ ഭാര്യ ഏലിയാമ്മ (62)യെ മോഷണസംഘം തലക്കടിച്ചു വീഴ്ത്തി. കഴുത്തിൽ കിടന്ന മൂന്നര പവന്റെ മാല അപഹരിക്കുകയും കാലുകൾ കെട്ടി നിലത്തിടുകയും ചെയ്തു. വീടിന്റെ പുറകിലെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ യാക്കോബിനെ മർദിച്ച് മുറിയിൽ പൂട്ടയിട്ടു. പുലർച്ചെ ബോധം തെളിഞ്ഞ ഏലിയാമ്മ മുറി തുറന്ന് ഭർത്താവിനെ മോചിപ്പിച്ചതോടെയാണ് കവർച്ച നടന്നത് അയൽവാസികൾ അറിയുന്നത്. രണ്ടാഴ്ച്ചയിലേറെ കാലം സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് ശേഷമാണിരുവരും സാധാരണ നില വീണ്ടെടുത്തത്.


സംഭവത്തിന് ശേഷം കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ യുവാക്കള്‍ പെരുമ്പാവൂരിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി ജില്ലയ്ക്ക് പുറത്ത് കടന്ന് ഒളിവിൽ കഴിയുകയായിരുന്നു. പിടിയിലായ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതികൾ ഉപയോഗിച്ച മുഖം മൂടികളും ആക്രമണത്തിന് ഉപയോഗിച്ച കമ്പിവടിയും മറ്റും റബർ തോട്ടത്തിൽ നിന്നും സമീപത്തെ തോട്ടിൽ നിന്നുമായി കണ്ടെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K