18 October, 2019 02:49:15 PM


മദ്യലഹരിയില്‍ സൃഹൃത്ത് റോഡിലേയ്ക്ക് തള്ളിയിട്ട യുവാവ് ലോറി കയറി മരിച്ചു; സംഭവം ഏറ്റുമാനൂര്‍ നഗരഹൃദയത്തില്‍




ഏറ്റുമാനൂര്‍: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടയില്‍ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട യുവാവ് ലോറി കയറി മരിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടൗണില്‍ ആക്രി പെറുക്കി നടന്നിരുന്ന അശോകന്‍ (40) എന്നയാളാണ് മരിച്ചത്. പ്രതി നീണ്ടൂര്‍ പേമലകുന്നെല്‍ പൊന്നപ്പനെ (55) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.


വെള്ളിയാഴ്ച ഉച്ചയ്ക്ക്1.30-ന് പാലാ റോഡില്‍ ഹിന്ദുമതപാഠശാലാ ഹാളിന് സമീപമായിരുന്നു സംഭവം. സമീപമുള്ള പഴയകടതിണ്ണയില്‍ ചെരുപ്പ് തുന്നല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊന്നപ്പനുമായി അശോകന്‍ വാക്ക് തര്‍ക്കമുണ്ടായി. ഇരുവരും രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ പൊന്നപ്പന്‍ അശോകനെ പിടിച്ചു തള്ളുകയായിരുന്നു. തെറിച്ച് റോഡില്‍ വീണ അശോകന്‍റെ ശരീരത്തിലുടെ പാലാ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു.



സംഭവസ്ഥലത്ത് തന്നെ അശോകന്‍ മരിച്ചു. സംഭവത്തില്‍ പൊന്നപ്പനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു. മരിച്ച അശോകന്റെ സ്വദേശം എവിടെയാണന്ന് ആര്‍ക്കുമറിയില്ല. കഴിഞ്ഞ നാല് വര്‍ഷത്തോളമായി അശോകന്‍ എറ്റുമാനൂര്‍ പ്രദേശങ്ങളില്‍ ആക്രി പെറുക്കി വിറ്റും രാത്രിയില്‍ ടൗണിലെ കടത്തിണ്ണകളില്‍ കിടന്നുറങ്ങിയും കഴിഞ്ഞ് വരുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K