31 October, 2019 07:51:54 PM


കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മൃതദേഹം സംസ്‌കരിക്കരുതെന്ന് കോടതി




പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്കരിക്കരുതെന്ന് കോടതി ഉത്തരവ് . കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്‍റെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നല്‍കിയിരുന്നു.


മണിവാസകത്തിന്റെ ഭാര്യ കല നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.മൃതദേഹങ്ങള്‍ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങളും ഹര്‍ജിയില്‍ പറയുന്നു . മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി മൃതദേഹം കാണാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K