07 November, 2019 09:59:45 PM


തന്നോടൊപ്പം പാര്‍ട്ടിയും ഇല്ലാതാകണമെന്ന മാണിയുടെ ആഗ്രഹം മകന്‍ സാധിച്ചു - ആര്‍. ബാലകൃഷ്ണപിള്ള



തിരുവനന്തപുരം: താനായിട്ട് ഉണ്ടാക്കിയ പാര്‍ട്ടി തന്നോടൊപ്പം ഇല്ലാതാകണമെന്ന ഒറ്റ ആഗ്രഹമേ കെ.എം. മാണിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും അത് മകന്‍ സാധിച്ചുകൊടുത്തെന്നും കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. ദുഷ്ടനെ പനപോലെ വളര്‍ത്തുമെങ്കിലും അതിന്‍റെ ഫലം സന്തതി പരമ്പരകള്‍ അനുഭവിക്കുമെന്നാണ് ബൈബിളിലെ സങ്കീര്‍ത്തനങ്ങളില്‍ പറയുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജോസാണോ ജോസഫാണോ ശരിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'രണ്ടും ഗുണമില്ലെ'ന്നായിരുന്നു പിള്ളയുടെ മറുപടി. 'പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്നതാണ് പ്രമാണം. അവര്‍ വീഴുന്നതില്‍ സങ്കടമില്ല സന്തോഷവുമില്ല. അവരെ ദൈവം രക്ഷിക്കട്ടെ. ഒരു രാഷ്ട്രീയ നേതാവിനും അഹങ്കാരം പാടില്ല. പാലായില്‍ സ്ഥാനാര്‍ഥി മാറിയെങ്കില്‍ ജയിക്കുമായിരുെന്നന്ന് പറഞ്ഞതില്‍ കാര്യമില്ല. ആളുമാറിയെങ്കില്‍ വോട്ട് കുറേക്കൂടി കുറയുമായിരുന്നു' -അദ്ദേഹം പറഞ്ഞു.


മാവോവാദികളെ നേരിട്ട പൊലീസ് നടപടിയില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രശംസിച്ച ബാലകൃഷ്ണപിള്ള, അതില്‍ കുറ്റം പറയാനാവില്ലെന്ന് വ്യക്തമാക്കി. ഇതരസംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പരിശീലനവേദിയായി കേരളത്തെ മാറ്റുന്നത് അംഗീകരിക്കാനാവില്ല. കോഴിക്കോട് യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് മാവോവാദി ബന്ധമുണ്ടെന്ന കാര്യം കോടതി മുഖവിലക്കെടുത്തിരിക്കുകയാണ്. ആ നിലക്ക് മുഖ്യമന്ത്രിയുടെ നടപടി ശരിയാണ്. ആരാധന, അനുഷ്ഠാനങ്ങളില്‍ സര്‍ക്കാറോ മറ്റാരെങ്കിലുമോ കൈവെക്കുന്നത് ശരിയല്ല. വേദശാസ്ത്ര പണ്ഠിതര്‍ തീരുമാനിച്ച പ്രകാരം നടക്കണം. ശബരിമലയില്‍ സ്ത്രീകളെ ബലമായി കയറ്റിയതും സംരക്ഷണം നല്‍കിയതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയം വഷളാക്കിയത് ബി.ജെ.പിയാണ്.


ഹിന്ദുക്കളുടെ ആരാധനയില്‍ സാധാരണമായ കാണിക്കവഞ്ചിയില്‍ പണം ഇടുക, പൂജാരിക്ക് ദക്ഷിണ കൊടുക്കുക എന്നിവ പാടില്ലെന്ന് പറഞ്ഞത് ബി.ജെ.പിയോ അവരുടെ കൂടെ നില്‍ക്കുന്നവരോ ആണ്. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് സാവകാശം തേടിക്കൂടായിരുന്നോ എന്ന ചോദ്യത്തിന് മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിലോ പള്ളി തര്‍ക്കത്തിലോ കോടതി സാവകാശം കൊടുത്തോ എന്നായിരുന്നു മറുചോദ്യം. പാര്‍ട്ടിയുടെ സംസ്ഥാന സമിതി അടുത്തമാസം 11ന് മൂവാറ്റുപുഴയില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K