17 November, 2019 08:01:07 PM


വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ സ്വന്തം വീട്ടില്‍ വിരുന്നിനെത്തിയ വധു കാമുകനൊപ്പം മുങ്ങി



കോതമംഗലം: വിവാഹം കഴിഞ്ഞ് അഞ്ചാം നാള്‍ സ്വന്തം വീട്ടില്‍ വിരുന്നിനെത്തിയ വധു കാമുകനൊപ്പം പോയി. കോതമംഗലം തൃക്കാരിയൂറിലാണ് നാടകീയ സംഭവം. താലിമാല അടക്കം നാല് പവന്‍റെ മാലയും വരന്‍റെ അമ്മയുടെ ഒരു പവന്‍റെ കമ്മലും സഹോദരന്‍റെ ഭാര്യ നല്‍കിയ ഒരു പവന്‍റെ വളയുമായാണ് യുവതി മുങ്ങിയത്.


ഇക്കഴിഞ്ഞ നവംബര്‍ 10 നാണ് കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിനിയും മാള സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം ആദ്യ നാല് ദിവസം മാളയിലെ വരന്‍റെ വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കോതമംഗലത്തെ വധുവിന്‍റെ വീട്ടില്‍ വിരുന്നിനായി എത്തി. ഈ സമയം വീട്ടിലെത്തിയ കാമുകനൊപ്പം യുവതി പോകണമെന്ന് വാശിപിടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വധുവിന്‍റെ വീട്ടില്‍ നാട്ടുകാര്‍ തടിച്ചുകൂടി. ഒടുവില്‍ കോതമംഗലം പോലീസും സ്ഥലത്തെത്തി.


തനിക്ക് കാമുകനൊപ്പം പോകാനാണ് താത്പര്യമെന്നു യുവതി പൊലീസിനോടും പറഞ്ഞു. തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ ഭര്‍ത്താവ് തനിക്ക് ഭാര്യയെ വേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമുള്ള നിലപാടെടുത്തു. എന്നാല്‍ നഷ്ടപരിഹാരം നല്കാന്‍ വധു വീട്ടുകാര്‍ തയ്യാറായില്ല. പൊലീസിന് അവരെ നിര്‍ബന്ധിക്കാനും കഴിഞ്ഞില്ല. ഒടുവില്‍ ഇരുകൂട്ടരും തമ്മില്‍ ധാരണയില്‍ എത്താന്‍ ഉപദേശം നല്‍കി പോലീസും വിഷയത്തില്‍ നിന്നും തടിയൂരി.


കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. വിവാഹ ദിവസം കുടുംബ വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. അതിനാല്‍ യുവാവ് ഏഴായിരം രൂപയുടെ വസ്ത്രങ്ങളാണ് വാങ്ങി നല്‍കിയത്. ഈ വസ്ത്രങ്ങളും യുവതിയുടെ കൈവശമുണ്ട്. വിവാഹ ശേഷം ബന്ധുവീടുകളില്‍ വിരുന്നിന് പോയ ശേഷം നിരവധി സ്ഥലങ്ങളില്‍ ഇരുവരും ഒരുമിച്ച്‌ ചുറ്റാനും ചിത്രങ്ങള്‍ എടുക്കാനും പോയിരുന്നു. പിന്നീട് തിരികെ കോതമംഗലത്തെ വീട്ടിലെത്തിയപ്പോഴാണ് യുവതി ഭര്‍ത്താവിനെ വേണ്ട കാമുകനെ മതിയെന്ന പ്രഖ്യാപനം നടത്തുന്നത്.


ഊന്നുകല്ലില്‍ കട നടത്തുന്ന യുവാവുമായി യുവതി കോളേജ് പഠന കാലം മുതലേ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. യുവതിയുടെ വീട്ടുകാര്‍ക്കും ഈ വിവരമറിയാമായിരുന്നു. ഇതിനു മുന്‍പും പെണ്‍കുട്ടി ഈ യുവാവിനോടൊപ്പം പോയിട്ടുണ്ട് എന്നാണ് ലഭിച്ച വിവരം. ഇതെല്ലാം മറച്ചുവച്ചാണ് ഹോട്ടല്‍ മാനേജരായ യുവാവിന് വീട്ടുകാര്‍ മകളെ വിവാഹം ചെയ്ത് നല്‍കിയത്. ഈ വിവാഹത്തോട് താത്പര്യം കാട്ടിയിരുന്നില്ലെങ്കിലും വിവാഹത്തിനു ഒരുക്കമല്ല എന്ന സൂചന പെണ്‍കുട്ടി നല്‍കിയിരുന്നില്ലത്രേ. മാളയിലെ വരന്‍റെ ഗൃഹത്തിലെത്തിയ പെണ്‍കുട്ടി വരനോടും വീട്ടുകാരോടും യാതൊരു അടുപ്പവും കാണിച്ചിരുന്നില്ല. സംഭവം ഒത്തുതീര്‍പ്പായില്ലെങ്കില്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുവാവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K