06 December, 2019 05:43:16 PM


കേരളാ ബാങ്ക് യാഥാര്‍ഥ്യമായി; വഴി തുറക്കുന്നത് അനന്തസാധ്യതകളിലേയ്ക്ക്



തിരുവനന്തപുരം: കേരളത്തിന്‍റെ ബാങ്കിങ്‌ മേഖലയില്‍ പുതിയ ചരിത്രമെഴുതി കേരളാ ബാങ്ക് യാഥാര്‍ഥ്യത്തിലേക്ക്. കേരളാ ബാങ്ക് രൂപീകരണത്തിന്‍റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരളത്തിലെ കര്‍ഷകര്‍ കാര്‍ഷികവായ്‌പകള്‍ക്ക് ഇതുവരെ നല്‍കിയ പലിശ കേരള ബാങ്കിന് നല്‍കേണ്ടതില്ലെന്നും ഒരുശതമാനമെങ്കിലും കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഈ സംരംഭത്തിന്‍റെ ഭാഗമാകാന്‍ എല്ലാവരും സന്നദ്ധമാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു

കേരളത്തിലെ സഹകരണമേഖല ദശാബ്ദങ്ങളായി രാജ്യത്തിന് മുന്നില്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു. വലിയ അത്ഭുതാദരങ്ങളോടെ നോക്കിക്കണ്ടിരുന്ന ഒരു മേഖലയാണിത്‌. അത്രത്തോളം കരത്തുറ്റ ക്രെഡിറ്റ് മേഖല മറ്റെവിടയേും ഇല്ല എന്നതാണ് ഈ അത്ഭുതത്തിന് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ മേഖലയുടെ ചില കൈവഴികള്‍ ശക്തിപ്പെട്ട സംസ്ഥാനങ്ങളില്‍, എന്നാല്‍ നമ്മുടേതുപോലെ പ്രഥമിക കാര്‍ഷിക വായ്പസഹകരണ സംഘങ്ങള്‍ ബാങ്കുകളായി മാറുക, വലിയ നിക്ഷേപ സ്ഥാപനങ്ങളായി മാറുക എന്നതൊക്കെ ചിന്തിക്കാന്‍ കഴിയാത്ത കാര്യങ്ങളായിരുന്നു. എന്നാല്‍ , നമ്മുടെ സംസ്ഥാനത്ത് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുടെ പട്ടികയില്‍ പെടുന്ന സംഘങ്ങള്‍ പ്രത്യേകമായ അസ്തിത്വത്തോടെയാണ് ദശാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ പ്രവര്‍ത്തിക്കുന്നത്; മുഖ്യമന്ത്രി പറഞ്ഞു

എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ രണ്ടും മൂന്നും സഹകരണ സംഘങ്ങള്‍ക്ക് ഒരു സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. നമ്മുടെ സംസ്ഥാനത്തിന്‍റെ ഏത് പ്രദേശത്തുമുള്ളവര്‍ ബാങ്കിംഗ് ഇടപാടുള്ളവരാണ്. ഇവരെ അത്തരത്തിലാക്കിയത് സഹകരണ മേഖലയാണ്.

പ്രത്യേകിച്ച സര്‍വീസ് സഹകരണ ബാങ്കുകള്‍. കേരളത്തിലെ സഹകരണ മേഖലയുടെ കരുത്ത് വിളിച്ചോതുന്ന രീതിയിലാണ് സംസ്ഥാന സകഹകരണ ബാങ്കും പ്രവര്‍ത്തിച്ചുവന്നത്. പ്രധാനമായും സഹകരണ മേഖല ഉന്നമിട്ടത് കൃഷിക്കാരെ സഹായിക്കാനായിരുന്നു. ഒരു ഘട്ടത്തില്‍ നബാര്‍ഡില്‍നിന്നും ഒരു തുകയും കൈപ്പറ്റാതെ കാര്‍ഷിക വായ്പ നല്‍കി.

അത്രമാത്രം അത് ശക്തമായിരുന്നു. ഒരു കുടുംബത്തിന് പെട്ടേന്ന് വേണ്ട ഏത് കാര്യവും ചെയ്‌തുകൊടുക്കാന്‍ സഹകരണ ബാങ്കിനാണ് കഴിയുന്നത്. കാലാനുസൃതമായ മാറ്റം ഓരോ ഘട്ടത്തിലും ഈ രംഗത്തുണ്ടായിട്ടുണ്ട് എന്നത് നാം ഓര്‍ക്കണം. കേരളാ ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിദേശത്തുള്ള ആളുകള്‍ക്ക് നാട്ടില്‍ നിക്ഷേപം നടത്തണമെന്നുണ്ടാകും.

എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി സ്വാഭാവികമായി ലഭിക്കും. ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ ഒരപേക്ഷ ആര്‍ബിഐക്ക് മുന്നില്‍ സമര്‍പ്പിച്ചട്ടുണ്ട്. റിസര്‍വ് ബാങ്കില്‍ സമ്മര്‍ദ്ദം ചെലുത്താനാണുദ്ദേശിക്കുന്നത്. ഈബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിദേശത്തുള്ള മലയാളികള്‍ക്ക് ഇടപാട് നടത്തുന്നതിനുള്ള സൗകര്യം അവിടെ ഏര്‍പെടുത്താന്‍ കഴിയും.

ആ സംവിധാനത്തിലൂടെ നാട്ടില്‍ പണമയക്കാന്‍ അവര്‍ക്കവസരം ഉണ്ടാകും. ഏകീകൃത കോര്‍ ബാങ്കിംഗ് എന്നീ ആധുനിക ബാങ്കിംഗ് സംവിധാനങ്ങളെല്ലാം  ഒരുവര്‍ഷത്തിനുള്ളില്‍ ഏര്‍പെടുത്തും. 

വായ്പയ്ക്ക് കര്‍ഷകന്‍ ഇതുവരെ കൊടുത്ത പലിശയല്ല ഇനി  ഒരു ശതമാനമെങ്കിലും കുറവുണ്ടാകും. നിലവില്‍ ഏഴാണെങ്കില്‍ അത് ആറായി മാറും. 

മാറിനില്‍ക്കുന്നവര്‍ക്ക് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ സഹരണ മന്ത്രിയുമായി സംസാരിക്കണം. മുഖ്യമന്ത്രിയും സംസാരിക്കാന്‍ സന്നദ്ധമാണ്. സഹകരണ മേഖലയുടെ പരിഷ്‌കരണങ്ങളോട് എല്ലാവരും ഒപ്പം നിന്നവരാണ്. എല്ലാവരും ഇതിന്‍റെ ഭാഗമാകും.

ഇത് കേരള ബാങ്കാണ്. അതിനാല്‍ എല്ലാവരും സഹകരിക്കണം എന്നഭ്യര്‍ഥിക്കുന്നു. അനന്തമായ സാധ്യതയായി കേരള ബാങ്ക് ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K