18 December, 2019 08:26:53 AM


കേരള ബാങ്ക്: പ്രാഥമിക സഹകരണ സംഘങ്ങളുടെ ബാങ്ക് പദവി പോകും; പിടിമുറുക്കാന്‍ ആര്‍.ബി.ഐ

 


കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പിലാക്കുന്നകേരള ബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കോടാലിയാവും ഗ്രാമീണ തലങ്ങളില്‍ സര്‍വിസ് സഹകരണ ബാങ്കിങ് സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് ബാങ്കുകളായി തുടരാന്‍ കഴിയില്ലെന്നാണ് സൂചന.ഇവയ്ക്ക് ബാങ്ക് എന്ന പേര് ഉപയോഗിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് സാമ്ബത്തിക വിദഗ്ദ്ധര്‍ പറയുന്നത്.


സംസ്ഥാനത്തെ സഹകരണ രജിസ്ട്രാര്‍ നല്‍കുന്ന വിവരമനുസരിച്ച്‌ അറ നൂറിലേറെ സംഘങ്ങള്‍ ബാങ്കുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ ബാങ്ക് എന്ന പദവി ലഭിക്കില്ല.എന്നാല്‍ കേരള ബാങ്ക് പ്രവര്‍ത്തനം പ്രാഥമിക സംഘങ്ങളുടെ അവകാശം കവരില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം.എന്നാല്‍ പുതുതായി രൂപീകരിച്ച കേരളാ ബാങ്ക് പൂര്‍ണമായും  ആര്‍.ബി.ഐയുടെ അധികാര പരിധിയിലാണ്.


അതിനാല്‍ ഇവയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സംഘങ്ങളിലെ പണമിടപാടുകള്‍ ബാങ്കിങ് മാനദണ്ഡപ്രകാരം അനുമതിയില്ലാത്തതാണെങ്കില്‍ തടയാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ് ആര്‍.ബി.ഐയുടെ നിലപാട് ഇതോടെ കേരളാ ബാങ്കില്‍ ചേര്‍ന്ന് കുത്തുപാളയെടുക്കുന്നത് പ്രാഥമിക സഹകരണ സംഘങ്ങളായിരിക്കും. ഗ്രാമീണ തലത്തില്‍ സര്‍വിസ് സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന ഈബാങ്കുകളില്‍ രണ്ടായിരം കോടിയോളം കരുതല്‍ ധനമുണ്ട്. കേരളാ ബാങ്കിന്റെ രൂപീകരണത്തോടെ സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ഇതില്‍ നിന്നും കടമെടുക്കാം. ഈയൊരു താല്‍പര്യം സര്‍ക്കാരിനുണ്ടെന്നാണ് തിടുക്കപ്പെട്ട് കേരളാ ബാങ്ക് രൂപീകരിച്ചതിനു പിന്നിലെന്ന ആരോപണം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു.


സര്‍ക്കാര്‍ ഇതില്‍ നിന്നും കൈയിട്ടുവാരിയാല്‍ പ്രാഥമിക സംഘങ്ങളുടെ നട്ടെല്ലായിരിക്കും പൊട്ടുക. ഇതു മാത്രമല്ല കേരളാ ബാങ്ക് പൂര്‍ണമായ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ പ്രാഥമിക കൃഷി സംഘങ്ങളുടെ സ്ഥിര നിക്ഷേപ പലിശ കുറക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടേക്കും ഇപ്പോള്‍ ഏഴു ശതമാനമാണ് സ്ഥിര നിക്ഷേപ പലിശ നല്‍കി വരുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കിത് 7.75 ശതമാനമാണ്. നിക്ഷേപത്തിന് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുന്നത് സഹകരണ സംഘങ്ങളാണ്. എന്നാലിത് പൊതുമേഖലാ ബാങ്കുകളുടെതിന് സമാനമായി യഥാക്രമം 6.25/6.75 എന്നിങ്ങനെയാക്കാനാണ് ആര്‍.ബി.ഐ ആലോചിക്കുന്നത്. അര്‍ബന്‍ ബാങ്കുകള്‍ നിലവില്‍ ഇതു നടപ്പിലാക്കിയിട്ടുണ്ട്.
ഇതോടൊപ്പം വായ്പ പിരിക്കുന്നവരില്‍ നിന്നും ഓഹരി സംഖ്യ പിരിക്കുന്നതിനും വിലക്കുണ്ടായേക്കും. ചുരുക്കത്തില്‍ നോട്ടു നിരോധിച്ചപ്പോഴുണ്ടതിനെക്കാള്‍ കടുത്ത പ്രതിസന്ധിയാണ് കേരളാ ബാങ്ക് രൂപികരിച്ചപ്പോള്‍ പ്രാഥമിക സംഘങ്ങള്‍ നേരിടേണ്ടി വരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K