14 January, 2020 12:19:26 PM


പെൺസുഹൃത്തിനെ കാണാൻ രാത്രിയിൽ എത്തിയത് തടഞ്ഞ യുവാക്കളെ വെട്ടിയ സംഭവം: വ്യവസായി അറസ്റ്റിൽ



കോട്ടയം: രാത്രിയിൽ പെൺസുഹൃത്തിനെ കാണാൻ എത്തിയ വ്യവസായിയെ തടഞ്ഞ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റിൽ. യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ക്വട്ടേഷൻ നൽകിയതിന് കുമ്മണ്ണൂർ വട്ടുകളത്ത് സജയൻ പോളി (ബിജു വട്ടമറ്റം -45)നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം. അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിലെ പ്രതികൾക്കാണ് ഇയാള്‍ ക്വട്ടേഷൻ നൽകിയത്. 


ഏറ്റുമാനൂരിൽ പെൺവാണിഭക്കേസിൽ പ്രതിയാക്കപ്പെട്ടയാളാണ് സജയന്‍ പോളെന്ന് പോലീസ് പറഞ്ഞു.  ക്വട്ടേഷൻ നൽകിയശേഷം പിടിക്കപ്പെടുമെന്നായപ്പോള്‍ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നംഗ സംഘത്തെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടുത്തുരുത്തി മങ്ങാട്ട് സ്റ്റൈബിൻ ജോൺ (23), ഏറ്റുമാനൂർ ഇണ്ടത്തിൽ ജിസ് തോമസ് (39), അതിരമ്പുഴ കാക്കടിയിൽ ലിബിൻ (32) എന്നിവരാണ് നേരത്തെ പിടിയിലായത്.


മുടിയൂർക്കര പെരുമ്പുകാലായിൽ ബിനിൽ (31), പേരൂർ കൈതക്കുളങ്ങര കാലാപ്പള്ളിൽ വിനോദ് (38)  എന്നിവര്‍ക്കാണ് ക്രിസ്മസ് ദിനത്തിൽ അടിച്ചിറയ്ക്കു സമീപം വെച്ച് വെട്ടേറ്റത്. രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബിജുവിനെ പ്രദേശവാസികളായ യുവാക്കൾ തടഞ്ഞ് വെച്ച് ചോദ്യം ചെയ്തിരുന്നു. ബിജു  അതിരമ്പുഴയിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തിനൊപ്പം മടങ്ങിയെത്തി ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.


കൂട്ടുപ്രതികള്‍ അറസ്റ്റിലായതോടെ ഒളിവില്‍ പോയ ബിജു ഇതിനിടെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി ബിജുവിനോടു അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K