16 January, 2020 10:59:14 AM


'താന്‍ റബ്ബര്‍ സ്റ്റാമ്പല്ല'; വാർഡ് വിഭജന ഓർഡിനൻസിൽ നിലപാട് കടുപ്പിച്ച് ഗവർണർ



തിരുവനന്തപുരം: പൗരത്വ നിയമത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോൾ ലംഘനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ അറിയാതെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാരിന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടെങ്കിലും സംസ്ഥാനത്തിന്‍റെ തലവൻ എന്ന രീതിയിൽ തന്നെ അറിയിക്കേണ്ടിയിരുന്നു. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്.


സർക്കാർ നടപടി ഭരണഘടനാപരമാണോ എന്ന് പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും ഗവർണർ പറഞ്ഞു. റബർ സ്റ്റാമ്പായി പ്രവർത്തിക്കാൻ താത്പര്യമില്ലെന്നും ഗവർണർ വ്യക്തമാക്കി. നിയമത്തിനു വിധേയനായാണ് താൻ പ്രവർത്തിക്കുന്നത്. എല്ലാവരും നിയമത്തിന് വിധേയമായി പ്രവർത്തിക്കണം. സർക്കാരുമായി ഒരു വാദപ്രതിവാദത്തിനും ഇല്ല.


വാർഡ് വിഭജന ഓർഡിനൻസിൽ വ്യക്തത വേണമെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാർഡ് വിഭജനത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകട്ടെയെന്നും ഭരണഘടനാ വിദഗ്ധരുമായി ആലോചിച്ച് അടുത്ത തീരുമാനം എടുക്കുമെന്നും ഗവർണർ പറഞ്ഞു. കഴിഞ്ഞ ദിവസം എസി മൊയ്തീൻ ഓർഡിനൻസ് ഒപ്പു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണറെ കണ്ടിരുന്നു. അപ്പോഴാണ് ഗവർണർ ചില ചോദ്യങ്ങൾ ഉന്നയിച്ച് തിരിച്ചയച്ചത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഗവർണറുടെ പ്രതികരണം.


ഓർഡിനൻസ് ആയാലും മറ്റ് എന്തായാലും പഠിച്ചതിനു ശേഷമേ ഒപ്പിടണമോ വേണ്ടയോ എന്ന് തീരുമാനിക്കാനാവൂ എന്നാണ് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. ഒരു തവണ ഓർഡിനൻസ് മടക്കി അയച്ചത് രണ്ടാമത് വീണ്ടും ഗവർണർക്ക് അയക്കുകയാണെങ്കിൽ ഒപ്പിടേണ്ടതല്ലെ എന്ന ചോദ്യത്തിന് അത്തരമൊരു കീഴ്വഴക്കം ഉണ്ടോ എന്ന മറുചോദ്യമായിരുന്നു ഗവർണറുടെ മറുപടി.


ഭരണഘടന തലവനായിട്ടുപോലും സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തീരുമാനിക്കുമ്പോള്‍ സർക്കാര്‍ തന്നെ അറിയിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതും, സുപ്രീം കോടതിയില്‍ സിഎഎയ്ക്കെതിരെ ഹർജി നൽകിയതും തന്നെ അറിയിച്ചില്ലെന്ന് ഗവർണർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K