19 January, 2020 11:26:51 AM


കാരുണ്യയിലൂടെ 'കോടീശ്വരനായ' ഇതര സംസ്ഥാന തൊഴിലാളി അഭയം തേടി പോലീസ് സ്റ്റേഷനില്‍



കോഴിക്കോട്: കേരള സംസ്ഥാന കാരുണ്യാ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത് ഇതര സംസ്ഥാന തൊഴിലാളിക്ക്. ബംഗാള്‍ ഉത്തര്‍ ദിനജ്പുര്‍ പഞ്ചബയ്യ സ്വദേശി തജ്മുല്‍ ഹഖാണ് ഒരു ദിവസംകൊണ്ട് കോടീശ്വരനായത്. എന്നാല്‍ ടിക്കറ്റുമായി എന്തു ചെയ്യണമെന്നറിയാതെ നല്ലളം പൊലീസ് സ്റ്റേഷനിലേക്കാണ് തജ്മുല്‍ ആദ്യം പോയത്.


കാരുണ്യയുടെ കെആര്‍ 431 സീരിസിലെ കെഒ 828847 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പിനു ശേഷം വൈകിട്ട് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു കോടി രൂപ ലഭിച്ചത് അറിഞ്ഞത്. ഉടന്‍ സുഹൃത്തിനെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ കെ.രഘുകുമാറിന്റെ നേതൃത്വത്തില്‍ ടിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്തി.


പിന്നീട് എസ്.ഐ യു.സനീഷും സംഘവും തജ്മുല്‍ ഹഖിനെയും കൂട്ടി സിന്‍ഡിക്കേറ്റ് ബാങ്ക് മാവൂര്‍ റോഡ് ശാഖയില്‍ എത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏല്‍പിച്ചു. ലോട്ടറി വാങ്ങല്‍ പതിവാക്കിയ ഇയാള്‍ ചില ദിവസങ്ങളില്‍ 100 രൂപ വരെ ഭാഗ്യ പരീക്ഷണത്തിനു ചിലവാക്കുമായിരുന്നു. 10 വര്‍ഷമായി മാത്തോട്ടത്ത് വാടകയ്ക്കു താമസിക്കുന്ന തജ്മുല്‍ ഹഖ് കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ച പൊലീസിന് ഹഖ് നന്ദിയും പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K