30 January, 2020 12:57:21 PM


കുഞ്ഞന്‍നായരെ തേടി കുമ്മനമെത്തി; ഓര്‍മ്മകള്‍ അയവിറക്കി പഴയകാല സഹപ്രവര്‍ത്തകര്‍



പാലാ: ജനസംഘത്തിലെയും ബി.ജെ.പി. യിലെയും പഴയകാല സഹപ്രവർത്തകനും നേതാവുമായിരുന്ന ഉഴവൂർ തച്ചിലംപ്ലാക്കൽ കരുണാകരൻ നായരെ (കുഞ്ഞൻ നായർ)  കാണാൻ  മുൻ ഗവർണ്ണർ കുമ്മനം രാജശേഖരനെത്തി. ഉഴവൂരിൽ കരുണാകരൻ നായരുടെ വസതിയിലെത്തിയ കുമ്മനം ഒരു മണിക്കൂറോളം ഇവിടെ ചിലവഴിച്ചു. പഴയ കാല പാർട്ടി പ്രവർത്തന  അനുഭവങ്ങൾ ഇരുവരും ഓർത്തെടുത്തു. 


ആറു പതിറ്റാണ്ടു മുമ്പ്  മുതൽ പാർട്ടി പ്രവർത്തകനായിരുന്ന കരുണാകരൻ നായർ, ഒട്ടേറെ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ബി.ജെ.പിയുടെ ഉഴവൂർ പഞ്ചായത്തു സമിതി പ്രസിഡന്‍റ്, സെക്രട്ടറി തുടങ്ങിയ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. 83 കാരനായ ഇദ്ദേഹം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്. കരുണാകരൻ നായരുടെ മകൻ ടി.കെ. വിനോദ് കുമാർ,  മരുമകൾ ലഫ്. കേണൽ സുജാത എന്നിവർ ചേർന്ന് കുമ്മനത്തെ സ്വീകരിച്ചു. ബി.ജെ.പി. നേതാക്കളായ സുദീപ് നാരായണൻ, പ്രസാദ് ചേലയ്ക്കപ്പടവിൽ, സുരേഷ് കരുനെച്ചി, ബാലൻ ചേറാടിയിൽ എന്നിവരും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K