03 February, 2020 04:44:48 PM


ഏറ്റുമാനൂരില്‍ കാണാതായ പണമിടപാടുകാരന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി



കോട്ടയം: ആറ് ദിവസം മുമ്പ് കാണാതായ പണമിടപാടുകാരന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്ത് പനച്ചേല്‍ (നിരപ്പേൽ) ജോഷി ജോസഫി (50) ന്‍റെ മൃതദേഹമാണ് കാണക്കാരി സബ് സ്റ്റേഷന് സമീപം വിജനമായ പുരയിടത്തിൽ കണ്ടെത്തിയത്.


28ന് രാവിലെ പതിവുപോലെ നടക്കാനിറങ്ങിയ ജോഷി പിന്നെ തിരിച്ചു വന്നില്ല. 29ന് ഇയാളെ കാൺമാനില്ലെന്ന് കാട്ടി ലഭിച്ച പരാതിയിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ ഇവരുടെ വീടിനടുത്തു കൂടിയുള്ള ഇടവഴിയിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിച്ച നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂർ പോലീസ് മേൽനടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


ഏറ്റുമാനൂരിലെ ബ്ലേഡ് മാഫിയാസംഘത്തിലെ ഒരു കണ്ണിയായ ഇയാൾ 15 വർഷം മുമ്പ് ദളിത് യുവതിയുടെ മുടി മുറിച്ച കേസിലെ പ്രതിയുമായിരുന്നു. എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ ജോഷിയുടെ മരണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു. ഭാര്യയുടെ പേര് പതിച്ച മോതിരവും സ്വര്‍ണ്ണമാലയും ഭാര്യയുടെ ഫോട്ടോ അടങ്ങിയ പേഴ്സും സ്വിച്ച് ഓഫ് ചെയ്ത മൊബൈല്‍ ഫോണും മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയത് ആളെ തിരിച്ചറിയാന്‍ സഹായകമായി.


ഏറ്റുമാനൂർ സ്റ്റേഷനിലെ വനിതാ സി പി ഒ നിസയാണ് ഭാര്യ.  ഹൈദരാബാദിലുള്ള മകൾ സുഖമില്ലാതെ ആശുപത്രിയിൽ ആയതറിഞ്ഞ് നിസ നാട്ടിൽ നിന്നും പോയതിനുശേഷമാണ് ജോഷിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് അവർ നാട്ടിലേക്ക് തിരികെ പോന്നു. മക്കള്‍: ശാലു, ചിക്കു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K