06 February, 2020 05:39:17 PM


നടൻ വിജയ് ഇപ്പോഴും കസ്റ്റഡിയിൽ തന്നെ; ഭാര്യ സംഗീതയെയും ചോദ്യം ചെയ്യുന്നു



ചെന്നൈ: തമിഴ്താരം വിജയ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡ‍ിയിലായിട്ട് 24 മണിക്കൂർ പിന്നിടുന്നു. ഇതിനിടെ വിജയിയുടെ ഭാര്യ സംഗീതയെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഭൂമി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് സംഗീതയെ ചോദ്യം ചെയ്യുന്നത്. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി വിജയിയുടെ ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ വീട്ടിൽ ഇപ്പോഴുള്ളത്. ഇതിനിടെ ചില രേഖകൾ ലഭിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.


'ബിഗില്‍' സിനിമയുടെ നിര്‍മാതാവും എജിഎസ് സിനിമാസ് ഉടമയുമായ അന്‍പുച്ചെഴിയന്‍റെ വസതിയില്‍ നിന്നും കണക്കിൽപ്പെടാത്ത 65 കോടി രൂപ കണ്ടെടുത്തെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.  ചെന്നൈയിലെ വസതിയില്‍ നിന്ന് 50 കോടി രൂപയും മധുരയിലെ വസതിയില്‍ നിന്ന് 15 കോടി രൂപയും പിടിച്ചെടുത്തെന്നാണ് വിവരം. ബുധനാഴ്ച വൈകിട്ട് മുതലാണ് ആദായ നികുതി വകുപ്പ് 'മാസ്റ്റേഴ്‌സ്' എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും വിജയിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിനു പിന്നാലെ താരത്തെ ചെന്നൈയിലെ വസതിയിലെത്തിച്ചു.


ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നിർമ്മാണ കമ്പനിയുടെ പക്കലുള്ള കണക്കും നടന്‍ കൈപ്പറ്റിയ തുകയും തമ്മിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ആദായ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ ആരാധകരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. വിജയിയെ പിന്തുണച്ചു കൊണ്ടുള്ള ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെഡിംഗ് ആയിരിക്കുകയാണ്.


ചോദ്യം ചെയ്യൽ ഇന്നും നീണ്ടതോടെ സോഷ്യൽ മീഡിയ വഴി പിന്തുണ അറിയിച്ച് ആരാധകർ എത്തിയിരിക്കുന്നത്.  ആരാധകർ കേന്ദ്ര സർക്കാരിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. വിജയ് ചെയ്ത കുറ്റം എന്താണെന്നും വിജയിയെ എന്തിനാണ് കോർണർ ചെയ്യുന്നതെന്നും പലരും ചോദിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിനെ പരിഹസിച്ചുള്ള മീമുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K