12 March, 2020 04:21:04 PM


ഇതാണ് ആ ഡോക്ടര്‍: ഇറ്റലിക്കാരിലെ കൊറോണ സാന്നിധ്യം തിരിച്ചറിഞ്ഞ ഡോ.ശംഭു




തിരുവനന്തപുരം:  ഒരു ചോദ്യമാണ് കേരളത്തെ ഒരു വലിയ വിപത്തില്‍ നിന്നും രക്ഷിച്ചത്. ഇങ്ങനെയൊരു ചോദ്യമില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ കേരളം മറ്റൊരു ഇറ്റലിയൊ വുഹാനോ ആയി മാറുമായിരുന്നു. ചോദ്യം ചോദിച്ചയാള്‍ ഒരു ഡോക്ടറാണ് പേര് ശംഭു. റാന്നി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ്. തന്റെ അടുത്ത് പനിയുമായി വന്ന രോഗിയോട് ഡോക്ടര്‍ ആ ചോദ്യം ചോദിച്ചു. വിദേശത്ത് പോയിരുന്നോ..?


ഇല്ല എന്ന് ആ രോഗി ഉത്തരം പറഞ്ഞതോടെ ബന്ധുക്കളോ അയല്‍ക്കാരോ സുഹൃത്തുക്കളൊ ആരെങ്കിലും വിദേശത്തുനിന്ന് വന്നിട്ടുണ്ടോയെന്നായിരുന്നു അടുത്ത ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കേരളത്തിലെ രണ്ടാം ഘട്ട കൊറോണ വ്യാപനത്തെ തിരിച്ചറിഞ്ഞതും അതിന് കാരണം കൊറോണയുമായി ഇറ്റലിയില്‍ നിന്ന് ഒരു കുടുംബം വന്നതാണെന്നുമുള്ള ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കേരളത്തെ എത്തിച്ചത്.


തന്റെ ചോദ്യത്തിന് ഇറ്റലി എന്ന് ഉത്തരം കിട്ടിയതോടെ ഡോക്ടര്‍  രോഗിയെ ഐസ്വലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നു. ഇറ്റലിക്കാരെ തേടി ആംബുലന്‍സ് റാന്നിയിലെ ഐത്തലയിലെത്തുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. ഒടുവില്‍ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 14ല്‍ എത്തിനില്‍ക്കുന്നു. ചോദ്യവും ചോദ്യത്തിന് ഉത്തരവും ഇല്ലായിരുന്നുവെങ്കില്‍ ഇറ്റലിയില്‍ നിന്നുവന്ന കുടുംബം കേരളത്തില്‍ ക്വാറന്റൈന്‍ ചെയ്യപ്പെടാതെ കുറച്ചുകൂടി നാള്‍ കൊറോണ പടര്‍ത്തിയെനെ.

നിയമസഭയില്‍ സംസാരിക്കവെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറാണ് ആ ഡോക്ടര്‍ ശംഭുവാണെന്ന് ആദ്യമായി വെളിപ്പെടുത്തിയത്. ടീച്ചര്‍ ആ പേരു പറഞ്ഞതോടെ ഡോ.ശംഭുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ചലച്ചിത്ര താരം അജുവര്‍ഗീസും ശംഭുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. ചെങ്ങന്നൂര്‍ സ്വദേശിയായ ശംഭു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എം.ബി.ബിഎസ് പൂര്‍ത്തിയാക്കിയത്. ഡോക്ടര്‍ ലയാ മുരളീധരനാണ് ഭാര്യ. കേരളം നന്ദിപറയുകയാണ് ഡോക്ടര്‍ ശംഭുവിനോട്. നിപയെ തിരിച്ചറിഞ്ഞതും ഇതുപോലെ ഒരു ഡോക്ടറര്‍ക്ക് തോന്നിയ സംശയം ആയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K