31 March, 2020 03:23:45 PM


പത്തനംതിട്ടയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി; കര്‍ശന നിയന്ത്രണങ്ങള്‍



പത്തനംതിട്ട: കോവിഡ് 19 രോഗവ്യാപനം ജീവന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം മാര്‍ച്ച് 31 അര്‍ധരാത്രി വരെ പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ ഏപ്രില്‍ 14ന് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ജനങ്ങള്‍ കൂട്ടം ചേരുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയുമാണ് ഉത്തരവ്.


കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയളവില്‍ നിര്‍ത്തിവയ്ക്കണം. എന്നാല്‍, അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും എമര്‍ജന്‍സി മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. വാഹനത്തില്‍ ഡ്രൈവറെക്കൂടാതെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് കൂടി മാത്രം യാത്ര ചെയ്യാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷനും മാത്രമായേ ഓട്ടോറിക്ഷകളും ടാക്‌സികളും ഉപയോഗിക്കാന്‍ പാടുള്ളു. പെട്രോള്‍ പമ്പിന്‍റെ പ്രവര്‍ത്തനം, എല്‍പിജിയുടെ വിതരണം, വൈദ്യുതി, ടെലികോം സേവനം എന്നിവ തടസപ്പെടുത്താന്‍ പാടില്ല.


പലചരക്ക്, പച്ചക്കറി, പാല്‍, മല്‍സ്യം, മാംസം, തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു. മറ്റ് ഒരു സ്ഥാപനങ്ങളും ഈ കാലയളവില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഹോട്ടലുകളില്‍ നിന്നും ഹോം ഡെലിവറി മാത്രമായി ഭക്ഷണം നല്‍കാം. ഒരു കാരണവശാലും ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പാന്‍ പാടില്ല. മെഡിക്കല്‍ ഷോപ്പുകള്‍ സമയപരിധി ബാധകമല്ലാതെ പ്രവര്‍ത്തിക്കണം.

ആരാധനാലയങ്ങളില്‍ ഒഴിച്ച് കൂടാനാവാത്തതും ആചാര അനുഷ്ഠാനത്തിന്റെ ഭാഗവുമായ ചടങ്ങുകള്‍ മാത്രം നടത്തണം. യാതൊരു കാരണവശാലും അഞ്ചില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് ആരാധനകളോ, ഉല്‍സവങ്ങളോ മറ്റു ചടങ്ങുകളോ നടത്താന്‍ പാടില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ മാര്‍ച്ച് 20 ലെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുളള വകുപ്പുകള്‍ പ്രവര്‍ത്തനത്തിന് ഭംഗം വരാത്ത രീതിയില്‍ നിയന്ത്രിതമായി ജീവനക്കാരെ നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കണം. ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം യാതൊരു കാരണവശാലും തടസപ്പെടാന്‍ പാടില്ല.


ജനങ്ങള്‍ അനാവശ്യമായി വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. അത്യാവശ്യമായി പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ മറ്റൊരു വ്യക്തിയില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കണം. ഉല്‍സവങ്ങള്‍, പൊതുചടങ്ങുകള്‍, ആഘോഷപരിപാടികള്‍ എന്നിവ ഒരു കാരണവശാലും അനുവദിക്കില്ല. സിആര്‍പിസി 144 ല്‍ നിഷ്‌കര്‍ഷിച്ചിട്ടുളളതിന്‍ പ്രകാരം ഒരു സ്ഥലത്ത് അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടിയാല്‍ ഐപിസി 188 പ്രകാരം ശിക്ഷാര്‍ഹരാണ്.മാര്‍ച്ച് 10ന് ശേഷം വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുളളവര്‍ നിര്‍ബന്ധമായും ആരോഗ്യം, പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളെ വിവരം അറിയിക്കണം. ഇവര്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരുകയും അധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയോ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറസ്റ്റ് അടക്കമുളള നിയമനടപടികള്‍ നേരിടേണ്ടി വരും.


ബാങ്ക് അടക്കമുളള ധനകാര്യ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളു. എല്ലാ എടിഎം കൗണ്ടറുകളിലും ആവശ്യത്തിന് പണം ഉണ്ടെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം. കൗണ്ടറുകളില്‍ ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.ജിഒ(എംഎസ്) 49/2020/ജിഎഡി ഡേറ്റഡ് 23/03/2020 ല്‍ ഒഴിവാക്കിയിട്ടുളളവ ഒഴികെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും, വര്‍ക്ക്‌ഷോപ്പുകളും, ഓഫീസുകളും, ഗോഡൗണുകളും നിരോധനാജ്ഞ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉത്തരവിന് മാര്‍ച്ച് 31 അര്‍ധരാത്രി മുതല്‍ ഏപ്രില്‍ 14ന് അര്‍ധരാത്രി വരെ പ്രാബല്യം ഉണ്ടായിരിക്കും.


നിരോധനാജ്ഞ ഉത്തരവ് എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അവരവരുടെ അധികാര പരിധിയില്‍ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തുകയും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കുകയും ചെയ്യണം. ഇക്കാര്യങ്ങളില്‍ ആവശ്യമായ ശ്രദ്ധ ചെലുത്തുന്നതിനും, നിരീക്ഷണം നടത്തുന്നതിനും നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിനും എല്ലാ തഹസില്‍ദാര്‍മാരും ശ്രദ്ധിക്കണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും, വകുപ്പ് മേധാവികളെയും പഞ്ചായത്ത് തലം മുതലുളള ഉദ്യോഗസ്ഥന്‍മാരെയും ഏകോപിപ്പിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉറപ്പാക്കണം. എല്ലാ ഓഫീസ് മേധാവികളും ഉത്തരവ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുളള നടപടി സ്വീകരിക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K