03 May, 2020 02:41:55 PM


ചട്ടം ലംഘിച്ച്‌ യാത്രകള്‍; സ്വന്തം ചിത്രം വച്ച്‌ പരസ്യം: രാജു നാരായണസ്വാമിക്കെതിരെ റിപ്പോര്‍ട്ട്



തിരുവനന്തപുരം: നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരുന്ന കാലയളവില്‍ രാജു നാരായണ സ്വാമി ചട്ടം ലംഘിച്ച്‌ യാത്ര നടത്തുകയും പരസ്യങ്ങളും നല്‍കിയെന്നും ആഭ്യന്തര ഓ‍ഡിറ്റ് റിപ്പോര്‍ട്ട്. അനുമതിയില്ലാത്ത നടപടികളിലൂടെ രണ്ട് കോടിയിലേറെ രൂപയുടെ നഷ്ടം വന്നുവെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ വച്ച്‌ പരസ്യം നല്‍കാന്‍ പാടില്ലെന്നാണ് സുപ്രീംകോടതി വിധി. പക്ഷേ സ്വന്തം ചിത്രം വച്ച്‌ ഒരു കോടിയോളം രൂപയ്ക്ക് (1,42,87,961 രൂപ) ഏഴുമാസത്തിനുള്ളില്‍ പരസ്യം നല്‍കി. ചട്ടങ്ങള്‍ ലംഘിച്ച്‌ ജീവനക്കാരെ 20 തവണ താത്ക്കാലികമായി സ്ഥലം മാറ്റി. ഇതുവഴി രണ്ടേമുക്കാല്‍ കോടിയോളം (2,80,975 രൂപ) നഷ്ടം വന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന് കൈമാറിയ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


രാജു നാരായണ സ്വാമി നാളികേരവികസന കോര്‍പ്പറേഷന്‍റെ ചെയര്‍മാനായിരുന്ന ഏഴുമാസ കാലയളവിലെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചട്ടം ലംഘിച്ചുള്ള യാത്രകള്‍, പരസ്യം, സ്ഥലമാറ്റങ്ങള്‍ എന്നിവ വഴി രാജുനാരായണ സ്വാമി നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തല്‍. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ യാത്ര ചെയ്ത രാജുനാരായണ സ്വാമി 27 ലക്ഷത്തി അറുപത്തി അയ്യായിരത്തിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ രാജുനാരായണ സ്വമിയെ ഏഴു മാസത്തിനുശേഷം നാളികേര വികസന ബോ‍ര്‍ഡില്‍ നിന്നും സര്‍ക്കാര്‍ മാറ്റുകയായിരുന്നു. മൂന്നു വര്‍ഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കാണ് അദ്ദേഹം പോയത്. നാളികേരള വികസന ബോര്‍ഡിലേക്ക് വീണ്ടും നിയമനത്തിനായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും രാജാനാരായണ സ്വാമി സമീപിച്ചുവെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K