03 May, 2020 03:14:24 PM


ഇഷ്ടവിനോദം നഗ്നതാപ്രദർശനം; കോഴിക്കോട്ട് ഒരു 'ബ്ലാക്ക്‍മാൻ' കൂടി പിടിയിൽ



കോഴിക്കോട്: ബ്ലാക്കമാനായി നടന്ന് സ്ത്രീകളെ ആക്രമിക്കുന്നത് പതിവാക്കിയ യുവാവ് ഒടുവിൽ പിടിയിലായി. വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലും വീടുകളിലും അതിക്രമിച്ചുകയറി സ്ത്രീകളെ ആക്രമിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്യുന്നതു പതിവാക്കിയ മോഷ്ടാവിനെയാണ് പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. കണ്ണൂർ കൊളവല്ലൂർ പാറാട്ട് മുക്കത്ത് ഹൗസിൽ മുഹമ്മദ് അജ്മലിനെയാണ്(26) കസബ എസ്‌ഐ വി.സിജിത്തിന്റെ നേത്വത്തിൽ പിടികൂടിയത്.


മോഷണസ്ഥലങ്ങളിൽ നിന്നു രക്ഷപ്പെടാൻ വീടിനു കല്ലെറിഞ്ഞ് ശ്രദ്ധതിരിച്ചതടക്കമുള്ള ചെയ്തികൾ താൻ നടത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിനോടു സമ്മതിച്ചു. നഗരപരിധിയിലെ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത ബ്ലാക്ക്മാൻശല്യം അജ്മലിന്‍റേതാണെന്നു പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതു താനാണെന്ന് അജ്മല്‍ പൊലീസിനോട് സമ്മതിച്ചു. സ്ത്രീകള്‍ക്കു മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതായിരുന്നു അജ്മലിന്റെ ഇഷ്ടവിനോദം. അജ്മലിന്‍റെ കുറ്റസമ്മതത്തിനു കൃത്യമായ തെളിവാണ് സിസിടിവി ദൃശ്യങ്ങളെന്ന് പൊലീസ് വ്യക്തമാക്കി.


കൊയിലാണ്ടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പീഡന കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്ന അജ്മല്‍ കോവിഡ് ഇളവിലാണ് മോചിതനായത്.  രാത്രികാലങ്ങളില്‍ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്കു വേണ്ടി ഒരാഴ്ചയായി പൊലീസ് തിരച്ചിലിലായിരുന്നു. ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ കസബ പൊലീസ് സാഹസികമായി പിടികൂടിയത്.


വിവസ്ത്രനായാണ് പ്രതി നഗരത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ അത് വ്യക്തമായിരുന്നു. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനു നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗണ്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. രാത്രി കല്ലായി റോഡിലെ ഒരു വീട്ടില്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പുലര്‍ച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തു വച്ച്‌ കസബ സിഐ ബിനു തോമസ് എസ്‌ഐ സിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍നിന്ന് 25 മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K