07 May, 2020 07:19:16 PM


'ലാലേട്ടനെ മർദ്ദിച്ച' എന്നെ വിളിച്ച തെറി ഒരു നടനേയും ഒരാളും, ഒരു കാലത്തും വിളിച്ചിട്ടുണ്ടാവില്ല - ഷമ്മി തിലകന്‍



കൊച്ചി: നടനും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ 'കുത്തിപ്പൊക്കൽ പരമ്പര' എന്ന പേരിലുള്ള ഫേസ്ബുക് അക്കൗണ്ടിലൂടെ തന്‍റെ ഗതകാലസ്മരണകൾ അയവിറക്കുകയാണ് ഈ ലോക്ക്ഡൗൺ ദിനങ്ങളില്‍.  സിനിമാ ജീവിതത്തില്‍ ഇദ്ദേഹത്തിന് വഴിത്തിരിവായി മാറിയ മോഹന്‍ലാല്‍ ചിത്രം ചെങ്കോലിലെ അപൂർവ അനുഭവവും ഈ പേജിലൂടെ ഷമ്മിതിലകന്‍ വിവരിക്കുന്നു.


ഒരുപക്ഷെ മറ്റാരും കേൾക്കാത്ത തെറിവിളി കേൾക്കേണ്ടി വന്ന അനുഭവമാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ മര്‍ദ്ദിക്കുന്ന സീനിലൂടെ തനിക്ക് ലഭിച്ചതെന്ന് ഷമ്മി തിലകൻ സ്മരിക്കുന്നു:



#കുത്തിപ്പൊക്കൽ പരമ്പര. (Chenkol-1993. Script : A.K.LohithDas. Direction : SibiMalayil


1985-ൽ #ഇരകൾ എന്ന സിനിമയിലൂടെ ആരംഭിച്ച ചലച്ചിത്രലോകത്തെ എൻറെ പ്രയാണത്തിന് ഒരു വഴിത്തിരിവായ സിനിമ. #ചെങ്കോൽ..!!

ഒരു നാടക, സിനിമാ സംവിധായകൻ ആകുക എന്ന ആഗ്രഹത്തിന്, താൽക്കാലിക വിരാമമിട്ട് ഒരു മുഴുവൻ സമയ അഭിനേതാവായി ഞാൻ മാറുവാൻ ഇടയായത്, 1993-ൽ ശ്രീ.A.K.ലോഹിത ദാസിന്റെ തൂലികയിൽ പിറവിയെടുത്ത ഈ സിനിമയിലെ സബ്-ഇൻസ്പെക്ടർ വേഷത്തോടെയാണ്..!

ഈ വേഷം ചെയ്യുന്നതിനായി പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖ അണ്ണൻ വിളിക്കുമ്പോൾ, മദിരാശിയിൽ #ഓ_ഫാബി എന്ന ചിത്രത്തിൻറെ തിരക്ക് പിടിച്ചുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലിയിലായിരുന്നു ഞാൻ. ആ സിനിമയിൽ ഫാബി എന്ന കാർട്ടൂൺ കഥാപാത്രത്തിന് ശബ്ദം നൽകുകയായിരുന്നു അപ്പോൾ ഞാൻ..! ആനിമേഷൻ സാങ്കേതികവിദ്യ അത്രത്തോളം പുരോഗതി കൈവരിച്ചിട്ടില്ലാത്ത ആ സമയത്ത് വളരെ ശ്രമകരമായിരുന്നു എന്റെ ജോലി.


റിലീസ് തീയതി തീരുമാനിച്ചു കഴിഞ്ഞിരുന്നതിനാൽ അത് നിർത്തി വെച്ചിട്ട് ചെങ്കോലിന്റെ വർക്കിന് പോകാൻ മനസ്സാക്ഷി അനുവദിച്ചില്ല. അതിനാൽ ഷണ്മുഖ അണ്ണന്റെ ക്ഷണം മനസ്സില്ലാമനസ്സോടെ നിരസിക്കുകയായിരുന്നു അപ്പോൾ ഞാൻ. എന്നാൽ, എന്റെ വിഷമം മനസ്സിലാക്കിയ ഫാബിയുടെ സംവിധായകൻ ശ്രീക്കുട്ടൻ സ്വന്തം റിസ്കിൽ എന്നെ വിട്ടുനൽകാൻ തയ്യാറായതിനാലും, ആ വേഷം ഞാൻ തന്നെ ചെയ്യണം എന്ന കടുംപിടുത്തം ലോഹിയേട്ടന്റെ ഭാഗത്തുനിന്ന് ഉണ്ടായതിനാലും ആ പോലീസ് തൊപ്പി എൻറെ തലയിൽ തന്നെ വീണ്ടും എത്തിച്ചേരുകയായിരുന്നു. അതിന്, ലോഹിയേട്ടനോടെന്ന പോലെ തന്നെ ഫാബിയുടെ സംവിധായകൻ ശ്രീക്കുട്ടനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. 


അങ്ങനെ മദിരാശിയിൽ നിന്നും 'പറന്നു വന്ന്' അന്ന് ഞാൻ ചെയ്ത സീനാണ് ഇവിടെ ചേർത്തിരിക്കുന്നത്.


#എന്ത്_കളി..

#എന്ത്_കളിയായിരുന്നെടാ_ഒരുമിച്ചു_കളിച്ചിരുന്നത്..?! ഈ ഡയലോഗ് എനിക്ക് ഒത്തിരി ജനപ്രീതി സമ്മാനിച്ചു എങ്കിലും..; ലാലേട്ടനെ ലോക്കപ്പിലിട്ട് മർദ്ദിക്കുന്ന സീൻ അദ്ദേഹത്തിൻറെ ആരാധകരുടെ അപ്രീതി സമ്പാദിക്കാനും ഇടയാക്കി. അന്നവർ എന്നെ വിളിച്ച തെറി മലയാളസിനിമയിലെ ഒരു നടനേയും ഒരാളും, ഒരുകാലത്തും വിളിച്ചിട്ടുണ്ടാവില്ല!! അന്നത് ഒരുപാട് സങ്കടം ഉണ്ടാക്കി എങ്കിലും, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനബോധമാണ് എന്നിൽ ഉണ്ടാകുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K