06 June, 2020 12:38:01 PM


കരുതലിന്റെ കാത്തിരിപ്പ് ഫലം കണ്ടു; പെരുമ്പാമ്പിൻ മുട്ടകൾ വിരിഞ്ഞിറങ്ങി



കാസര്‍ഗോഡ്: കരുതലിന്റെ കാത്തിരിപ്പിനൊടുവിൽ പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾക്ക് പുതുജീവൻ. കാസര്‍ഗോഡ്  പൈവളിക കൊമ്മങ്കളയിലെ സൗരോർജ്ജ പദ്ധതി പ്രദേശത്താണ് മനുഷ്യ കാരുണ്യത്തിൽ പെരുമ്പാമ്പിൻ മുട്ടകൾ വിരിഞ്ഞിറങ്ങിയത്. പെരുമ്പാമ്പിൻ മുട്ടകൾ വിരിയാനായി പ്രത്യേക സംരക്ഷണമൊരുക്കിയാണ് അധികാരികളും, ഒരു പറ്റം വന്യജീവി സ്നേഹികളും നന്മയുടെ കാഴ്ചയൊരുക്കിയത്. 



പാമ്പിൻ കുഞ്ഞുങ്ങളെ രക്ഷിക്കാൻ സൗരപാർക്കിന്റെ നിർമ്മാണം 15 ദിവസത്തേക്ക് നിർത്തി വെച്ചാണ് ഇവരുടെ വന്യജീവി സ്നേഹം. വന്യജീവികളോടുള്ള ക്രൂരതയ്ക്കിടയിൽ ആശ്വാസമായി മാറുകയാണ് കാസർഗോഡ് നിന്നുള്ള ഈ വാർത്ത. വനം വകുപ്പ് കാസർഗോഡ് റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ ആശയമാണ് ഷെഡ്യൂൾ ഒന്ന് ഇനത്തിൽപ്പെട്ട ഇന്ത്യൻ റോക്ക് പൈത്തൺ കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകിയത്.


50 മെഗാവാട്ട് ശേഷിയുള്ള സൗരപദ്ധതിയുടെ നിർമ്മാണത്തിനിടെയാണ് പ്രദേശത്തെ പൊത്തിനകത്ത് പെരുമ്പാമ്പ് അടയിരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് കാസർഗോഡ് റേഞ്ച് ഓഫീസർ അനിൽകുമാർ നിർമ്മാണം നിർത്തിവെക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചു. 272 കോടിയുടെ പദ്ധതി നിർമ്മാണം ഒന്നരയാഴ്ചത്തേക്ക് നിർത്തിവെക്കാനായിരുന്നു ആവശ്യം. നിർദ്ദേശം അംഗീകരിച്ചതോടൊപ്പം പെരുമ്പാമ്പിൻ മുട്ടകളുടെ സംരക്ഷണത്തിനുള്ള സൗകര്യവും അധികൃതർ തന്നെ ഒരുക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K