06 June, 2020 01:09:11 PM


കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്വറന്‍റീനിലായ 118 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമില്ല



കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർ കോവിഡ് ബാധിതരായതോടെ  ക്വറന്‍റീനിലായ 118 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമില്ലെന്ന് പരിശോധനാഫലം. ഈ ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നു. അഞ്ചുവയസ്സുകാരനും ഗര്‍ഭിണിക്കും കോവിഡ് സ്ഥിരീകരിച്ചത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ഇതോടെ രണ്ടുപേരെയും പരിചരിച്ച 118 ആരോഗ്യപ്രവര്‍ത്തകര്‍ ക്വറന്റീനില്‍ പോയിരുന്നു. എന്നാല്‍ കോവിഡ് പരിശോധനാഫലം പുറത്തുവന്നപ്പോള്‍ 118 പേര്‍ക്കും നെഗറ്റീവാണെന്നത് ആശ്വാസം നല്‍കുന്നതായി മെഡിക്കല്‍ കോളജ് സൂപ്രണ്ട്. ഡോ. സജീത് കുമാര്‍ പറഞ്ഞു.


അതേസമയം ബഹ്‌റിനിലേക്ക് പോയ പയ്യോളി സ്വദേശിക്ക് വിമാനത്താവളത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചത് ബഹ്റൈനിലെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍. ഇദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമായതിനാല്‍ പയ്യോളിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ രണ്ടിനാണ് പയ്യോളി സ്വദേശി ബഹ്റൈനില്‍ എത്തിയത്. വിമാനത്താവളത്തിലെ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാള്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പയ്യോളിയില്‍ ജാഗ്രത  കടുപ്പിക്കാന്‍ നഗരസഭാ ഓഫിസില്‍ ചേര്‍ന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലിസ് ഉദ്യോഗസ്ഥരുടെയും നഗരസഭാ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു.


വിദേശത്തേക്ക് പോവുന്നതിന് മുന്‍പ് നഗരസഭ പരിധിയിലെ നഗരസഭ പരിധിയിലെ നിരവധിയാളുകളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നാണ് പ്രാഥമികവിവരം. ബന്ധുക്കളോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റ് എടുത്ത ട്രാവല്‍സും ഇയാള്‍ സന്ദര്‍ശിച്ച മറ്റു രണ്ടു സ്ഥാപനങ്ങളും അടച്ചു. ആദ്യഘട്ടത്തില്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും.നഗരസഭ ഓഫിസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. പയ്യോളി ടൗണില്‍ നിയന്ത്രണം ശക്തമാക്കും.  ജാഗ്രതയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K