28 June, 2020 09:40:13 AM


'മുന്നോട്ട് പോകാനാവാത്ത വിധം എന്നെ കുടുക്കി'; ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി നേതാവിന്‍റെ കത്ത്



ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി നേതാവ് കെ കെ മഹേശന്‍ ഭാര്യക്കും മക്കള്‍ക്കും എഴുതിയ കത്ത് കണ്ടെത്തി. അതീവ ദുഖിതനാണെന്നും മുന്നോട്ടു പോകാന്‍ ആകാത്തവിധം  തന്നെ കുടുക്കിയിരിക്കുന്നുവെന്നും കത്തില്‍ മഹേശന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം മഹേശന്റെ വീട്ടിലെ ഓഫീസ് മുറിയില്‍ നിന്നാണ് ഭാര്യക്കും മക്കള്‍ക്കുമായി എഴുതിയ രണ്ട് പേജുള്ള കത്ത് കണ്ടെത്തിയത്..


കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ



"എന്റെ പ്രീയപ്പെട്ട രാധമ്മയ്ക്ക്,


എനിക്ക് ഇനി ഈ മാനസിക പീഡനം താങ്ങുവാന്‍ വയ്യ. എന്നോട് ക്ഷമിക്കുക. മക്കളോട്, ഈ അച്ഛനെ ഓര്‍ത്ത്. ഇത്തരത്തില്‍ അനുഭവിക്കേണ്ടി വന്നതില്‍ ഞാന്‍ അതീവ ദു:ഖിതനാണ്, ഇപ്പോള്‍ ഇതു കൊണ്ട് എല്ലാം തീരും. അല്ലെങ്കില്‍ ഓരോ കേസും എന്റെ തലയില്‍ തന്ന് എന്നെ നിരന്തരമായി പീഡിപ്പിക്കും. അപമാനിച്ച് കൊണ്ടേയിരിക്കും. അപ്പോഴെല്ലാം നീയും മക്കളും വേദനിച്ച് വേദനിച്ച് നീറുന്ന ജീവിതവുമായി പോകേണ്ടി വരും. ഇതാകുമ്പോള്‍ ഇവിടം കൊണ്ട് എല്ലാം അവസാനിക്കും.... എന്നും സ്‌നേഹിക്കുവാനും സഹായിക്കുവാനും മാത്രം അറിയുന്ന നിനക്കും നമ്മുടെ മക്കള്‍ക്കും ഈ ഗതി വന്നതില്‍ ഞാന്‍ അതീവ ദുഖിതനാണ്. ഇന്നത്തെ മൊഴിയെടുപ്പില്‍ എനിക്ക് ഒരു കാര്യം മനസിലായി. കേരളത്തിലെ വിവിധ യൂണിയനുകളില്‍ നടന്നിട്ടുള്ള എല്ലാ മൈക്രോ ഫിനാന്‍സ് കേസുകളിലും എന്നെ കുടുക്കുവാന്‍ തീരുമാനിച്ചു. ഞാന്‍ ഇന്ന് ആലപ്പുഴ ക്രൈംബ്രാഞ്ചില്‍ നിന്നും വന്നപ്പോള്‍ വീട്ടില്‍ കിട്ടിയിരിക്കുന്നത് പത്തനംതിട്ടയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 15 കേസില്‍ ഞാന്‍ രേഖകളുമായി ഹാജരാകാനാണ്. ഞാന്‍ ഇനി മുന്നോട്ട് പോകാന്‍ പറ്റാത്ത വിധം എന്നെ കുടുക്കി "


ഇന്നലെ കണ്ടെത്തിയ കത്ത് കുടുംബം പൊലീസിന് കൈമാറും. മരണവുമായി ബന്ധപ്പെട്ട് എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ അംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K