30 June, 2020 06:59:51 AM


ബ്ലാക്ക് മെയിലിംഗ്: സിനിമാരംഗത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കും



കൊച്ചി:  ബ്ലാക്ക് മെയിലിംഗ് കേസിൽ സിനിമാരംഗത്തുള്ള കൂടുതൽ പേരുടെ മൊഴിയെടുക്കും. തട്ടിപ്പ് സംഘം സ്വർണ്ണക്കടത്തിനായി പലരെയും സമീപിച്ചിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്. ഇവരുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.


ബ്ലാക്ക് മെയിലിങ്ങിനപ്പുറം ഗൾഫിൽ നിന്നും സ്വർണ്ണക്കടത്തു തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടിയാണ് താരങ്ങളെയും  മോഡലുകളെയും സമീപിച്ചത്. ഗൾഫ് മേഖലയിൽ പതിവായി സ്റ്റേജ് ഷോകളുമായെത്തുന്നവരെയാണ് കൂടുതലും ലക്ഷ്യമിട്ടത്. മിമിക്രി രംഗത്തു നിന്നും സിനിമ രംഗത്തെത്തിയവരായിരുന്നു ഇതിൽ പ്രധാനം. പണം ലഭിച്ചില്ലെങ്കിൽ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി സ്വർണ്ണക്കടത്തിന് ക്യാരിയർ ആക്കാനും സംഘം ലക്ഷ്യമിട്ടിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.


അതേസമയം, ബ്ലാക്ക് മെയിലിംഗ് കേസിലെ മുഖ്യ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചത് അന്വേഷണത്തിന് താൽക്കാലികമായെങ്കിലും ചെറിയ തിരിച്ചടിയായിട്ടുണ്ട്. തട്ടിപ്പ് ആസൂത്രണം ചെയ്ത ഇയാൾ ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ഇയാൾ കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലാണ്. രോഗം ഭേദമാകുന്നതിനു അനുസരിച്ചു ഇയാളെ കസ്റ്റഡിയിൽ എടുക്കും. 


സിനിമ മേക്കപ്പ്മാനായ ഹാരിസിനെ രാത്രി വൈകിയും ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. സിനിമാ താരങ്ങളുടെ നമ്പർ കൈമാറിയ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷാജി പട്ടിക്കരയുടെ മൊഴിയും രേഖപ്പെടുത്തി. ഹൈദരാബാദിൽ നിന്നെത്തി ക്വറന്റീനിൽ ആയ ഷംന കാസിമിന്റെ മൊഴിയും ഓൺലൈൻ ആയി ഉടൻ രേഖപ്പെടുത്തും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K