01 July, 2020 04:06:56 PM


പൊലീസ് സ്റ്റേഷനില്‍ യുവതിയുടെയും മകളുടെയും മുന്നിൽ ഇൻസ്പെക്ടറുടെ സ്വയംഭോഗം



ലഖ്‌നൗ: പരാതിക്കാരായ യവതിയുടെയും മകളുടെയും മുന്നിൽ പൊലീസ് സ്റ്റേഷനുള്ളിൽവെച്ച്  പൊലീസ് ഇൻസ്പെക്ടർ സ്വയംഭോഗം ചെയ്ത സംഭവം വിവാദമാകുന്നു. ഇക്കഴിഞ്ഞ ജൂൺ 22ന് പരാതി നൽകാനായി സ്റ്റേഷനിൽ എത്തിയ യുവതിക്കും മകൾക്കുമാണ് ദുരനുഭവുണ്ടായത്. ഉത്തർപ്രദേശിലാണ് സംഭവം. ഇവരുടെ മുന്നിൽവെച്ച് പൊലീസ് ഇൻസ്പെക്ടർ ഭിഷ്പാൽ സിംഗ് യാദവ് സ്വയംഭോഗം ചെയ്യുന്ന ദൃശ്യമാണ് വീഡിയോയിൽ പതിഞ്ഞത്.


ഈ ദൃശ്യം പൊലീസ് ഉദ്യോഗസ്ഥൻ അറിയാതെ യുവതിയുടെ മകൾ മൊബൈൽഫോണിൽ ചിത്രീകരിച്ചു. ഉദ്യോഗസ്ഥൻ സ്ത്രീകളുടെ മുന്നിൽവെച്ച് സ്വയംഭോഗം ചെയ്യുന്ന ദൃശ്യം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. പിന്നീട് യുവതിയുടെ പരാതിയിൽ ഭട്നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതായി ഡിയോറിയ പോലീസ് സൂപ്രണ്ട് (എസ്പി) ശ്രീപതി മിശ്ര അറിയിച്ചു.


സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തതായും എസ്.പി അറിയിച്ചു. ഭൂമി തർക്ക കേസുമായി ബന്ധപ്പെട്ട് ജൂൺ 22 നാണ് താൻ പോലീസ് സ്റ്റേഷനിൽ പോയതെന്ന് യുവതി പരാതിയിൽ പറയുന്നു. ഭൂമി തർക്ക കേസ് ചർച്ച ചെയ്യുന്നതിനിടെ ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം. ഈ സമയത്ത് യുവതിയുടെ മകൾ പുറത്തെ മുറിയിലെ ജനാലയിലൂടെ ഉദ്യോഗസ്ഥന്‍റെ പ്രവർത്തി മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K