06 July, 2020 06:23:17 PM


സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി ഐടി വകുപ്പ്



തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ പിരിച്ചു വിട്ടതായി ഐ.ടി വകുപ്പ് അറിയിച്ചു. ഐ.ടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്ന നേരത്തെ യു.എ.ഇ കോൺസുലേറ്റിൽ ഓപ്പറേഷണൽ മാനേജർ ആയിരുന്നു. സ്വർണക്കടത്ത് പിടികൂടിയതിനെ തുടർന്ന് സ്വപ്ന സുരേഷ് ഒളിവിലാണെന്നാണ് റിപ്പോർട്ട്. അതേസമയം, മറ്റൊരു പ്രതിയും യു എ ഇ കോൺസുലേറ്റിലെ മുൻ പി ആർ ഒയും ആയിരുന്ന സരിത്ത് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ്.


സ്വപ്ന സുരേഷാണ് സ്വർണക്കടത്തിലെ മുഖ്യപ്രതിയെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. സ്വപ്ന എയർപോർട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെയും വാട്സ്ആപ് ചാറ്റിന്റെയും വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഐ.ബി, റോ ഉദ്യോഗസ്ഥർ സരിത്തിനെ ചോദ്യം ചെയ്യുകയാണ്. സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) എന്ന സ്ഥാപനത്തിലെ ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന സുരേഷ്. സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായും ഇവർ പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞദിവസമാണ് യു എ ഇ കോൺസുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിൽ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തത്.


ഇരുവരും ആദ്യമായല്ല സ്വർണക്കടത്ത് നടത്തുന്നതെന്ന വിവരമാണ് അന്വേഷസംഘം പങ്കുവയ്ക്കുന്നത്. ഓരോ കളളക്കടത്തിനും സരിത്തിന് 25 ലക്ഷത്തിലധികം രൂപ പ്രതിഫലമായി ലഭിച്ചെന്നാണ് സൂചന. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എക്സ്പോർട്ടിംഗ് കമ്പനിയും സ്വർണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചതായ വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന സൂചനയാണ് ഇവർ നൽകുന്നത്.


യു.എ.ഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് സ്വപ്ന ഐ.ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെത്തുന്നത്. ഐ.ടി മേഖലയിൽ മുൻപരിചയമില്ലാതിരുന്നിട്ടും ഇവരെ സുപ്രധാന തസ്തകയിൽ നിയമിക്കാൻ കാരണം ഉന്നതരുടെ ഇടപെടലാണെന്നും ആരോപണമുണ്ട്. ഈ സ്ഥാപനത്തിലെത്തി മാസങ്ങൾക്കകം തന്നെ സ്പേസ് പാർക്ക് പ്രോജക്ട് മാനേജരായും ഇവർ പ്രവർത്തിച്ചു തുടങ്ങി. KSITIL നു വേണ്ടി ഐ.ടി രംഗത്തെ കോർപറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപനയായിരുന്നെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. 


ഏതാനും മാസങ്ങൾക്ക് മുൻപ് കോവളത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ സ്പേസ് പാർക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യ സംഘാടകയും സ്വപ്നയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ ഏറെ രാഷ്ട്രീയ വിവാദമുയർത്തിയ ഒരു ഇടപാട് സംബന്ധിച്ചുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിലും ഉന്നതർക്കൊപ്പം സ്വപ്ന പങ്കെടുത്തിരുന്നുവെന്നാണ് വിവരം. അതേസമയം സ്വപ്നയുടെ കരാ‍ർ കാലാവധി അവസാനിച്ചെന്നാണ് ഐ ടി വകുപ്പിൻ്റെ വിശദീകരണം. സ്പെയ്സ് പാർക്കിന്റെ ചുമതലയായിരുന്നു. കോവിഡ് ആയതിനാലാണ് ഇവർ സർവീസിൽ തുടർന്നതെന്നും ഐ.ടി വകുപ്പ് വ്യക്തമാക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K