06 July, 2020 06:30:18 PM


സ്വർണക്കടത്ത്; സ്വപ്നയുടെ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് കെ.സുരേന്ദ്രൻ



കോഴിക്കോട്: തിരുവന്തപുരം വിമാനത്താവളത്തിലെ വൻ സ്വർണ കള്ളക്കടത്തിന്റെ മുഖ്യസൂത്രധാര സ്വപ്ന സുരേഷിന്റെ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി വിഭാ​ഗത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ മാനേജരാണ് സ്വപ്ന സുരേഷ്.


സ്വർണ്ണക്കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോൾ ആദ്യം വിളിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ഇവർക്ക് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ - ഐ.ടി സെക്രട്ടറി ശിവശങ്കരനുമായി അടുത്ത  ബന്ധമാണുള്ളത്. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഈ കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.


നേരത്തെ 17 സ്ത്രീകളെ ഉപയോ​ഗിച്ച് എയർ ഇന്ത്യ ഉദ്യോ​ഗസ്ഥനതിരെ വ്യാജരേഖ ചമച്ച കേസിൽ രണ്ട് തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സ്വപ്ന സുരേഷ് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നതമായ ചുമതലയിൽ എത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 


സി.പി.സി.ആർ 422/19//യു/എസ് പ്രകാരം ഐ.പി.സി 468,469,471,34 കേസിലാണ് ഇവരെ ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി ചോദ്യം ചെയ്തത്. മുമ്പ് യു.എ.ഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കിയ ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്താൻ സാധിച്ചത് ഉന്നതരുമായുള്ള ബന്ധം കൊണ്ടാണ്.


ഇവരെക്കുറിച്ച് സംസ്ഥാന പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് മുഖ്യമന്ത്രിക്ക് വിവരം നൽകിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇത്

അവ​ഗണിക്കുകയായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. എല്ലാം അറിഞ്ഞിട്ടും ഇവരെ സ്വന്തം ഓഫീസിലെ ഉന്നതപദവിയിൽ നിലനിർത്തിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരു പരീക്ഷയുമെഴുതാതെ എന്ത് മാനദണ്ഡംഅനുസരിച്ചാണ് ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയതെന്ന് ജനങ്ങളോട് പറയണം.


ജനങ്ങൾ സ്വപ്നലോകത്താണെന്ന് മുഖ്യമന്ത്രി കരുതരുതെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ഉമ്മൻചാണ്ടിയുടെ കാലത്തെ പോലെ അധോലോക - മാഫിയ ഗൂഢാലോചന കേന്ദ്രമായി പിണറായിയുടെ ഓഫീസും മാറിയെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വരുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K